പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ പട്ടാപ്പകല്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത്. സൂര്യപ്രിയയുടെ വീട്ടില്‍ മറ്റുള്ളവര്‍ പുറത്തുപോയ സമയത്ത് സുജീഷ് എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സൂര്യപ്രിയയുടെ കഴുത്തുഞെരിക്കുകയായിരുന്നെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു.
രാവിലെ സൂര്യപ്രിയയുടെ അമ്മ ഗീത തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. മുത്തശ്ശന്‍ ചായ കുടിക്കാന്‍ പുറത്തുപോയ സമയത്താണ് സുജീഷ് വീട്ടിലെത്തിയത്. മരണം ഉറപ്പിച്ച ശേഷം സുജീഷ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് പേരക്കുട്ടി മുറിക്കകത്ത് മരിച്ചുകിടക്കുന്ന വിവരം മുത്തശ്ശന്‍ അറിയുന്നത്.
ഇരുവരും തമ്മില്‍ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയായി സൂര്യപ്രിയ തന്നെ ബോധപൂര്‍വം ഒഴിവാക്കുന്നുവെന്ന് സുജീഷിന് തോന്നിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് രാവിലെ പതിനൊന്നുമണിയോടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് സുജീഷ് എത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സൂജീഷ് സൂര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയതിന് പിന്നാലെ സ്റ്റേഷനില്‍ എത്തി കുറ്റസമ്മതം നടത്തുകയും, സൂര്യയുടെ മൊബൈല്‍ ഫോണ്‍ സുജീഷ് കൈമാറുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
പൊലീസുകാര്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം നാട്ടുകാര്‍ അറിഞ്ഞതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി വീട്ടിലെത്തിയതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇരുവരും തമ്മില്‍ സുഹൃത്തുക്കളായിരുന്നെന്നും എന്നാല്‍ പ്രണയത്തിലാണെന്ന വിവരം പൊലീസ് പറഞ്ഞപ്പോഴാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് അറിയില്ല. പൊലീസ് അന്വേഷണത്തിലൂടെയേ കൂടുതല്‍ വിവരങ്ങള്‍ അറിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു
മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന സൂര്യപ്രിയ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂര്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ