മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് നടുറോഡില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്

സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് ഇവിടെ വെച്ച് സുമയെ മര്‍ദിക്കുകയായിരുന്നു
അറസ്റ്റിലായ ശ്രീനാഥ്, സുമയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം
അറസ്റ്റിലായ ശ്രീനാഥ്, സുമയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം

കൊല്ലം: മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് പട്ടാപ്പകല്‍ നഗര മധ്യത്തില്‍ വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊല്ലം പരവൂരിലാണ് സംഭവം. കലയ്‌ക്കോട് ആലുംമൂട്ടില്‍ കിഴക്കതില്‍ സുമയ്ക്ക് (31) കൈയ്ക്കും കാലിനും പരിക്കേറ്റു. യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുമയുടെ ഭര്‍ത്താവ് കോട്ടപ്പുറം കാരുണ്യത്തില്‍ ശ്രീനാഥി (37)നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പകല്‍ 11 മണിയോടെയാണ് സുമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് ഇവിടെ വെച്ച് സുമയെ മര്‍ദിക്കുകയായിരുന്നു. പിന്നീട് കടയില്‍ നിന്ന് സുമയെ പിടിച്ച് വലിച്ചിഴച്ച് പുറത്ത് റോഡില്‍ കൊണ്ടുവന്ന ശേഷവും മര്‍ദിച്ചു. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് യുവതിക്ക് അതിക്രൂരമായ മര്‍ദനമേറ്റത്. ശ്രീനാഥ് സുമയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു. കടയില്‍ നിന്ന് റോഡിലേക്കും അവിടെ നിന്ന് തൊട്ടടുത്ത കടത്തിണ്ണയിലുംവെച്ച് ക്രൂരമായി മര്‍ദിച്ചു.

സുമയുടെ കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചും തല റോഡില്‍ ഇടിപ്പിച്ചുമാണ് ശ്രീനാഥ് മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച നാട്ടുകാരോടും ശ്രീനാഥ് കയര്‍ത്തു സംസാരിച്ചു. സുമയ്‌ക്കൊപ്പം ഉണ്ടായിരുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയും സുമയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ശേഷം ശ്രീനാഥ് റോഡിലൂടെ പോയ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി. വാഹനങ്ങളില്‍ തലകൊണ്ട് ഇടിക്കുകയും മറ്റും ചെയ്തതോടെ ഏറെ നേരം നഗരത്തില്‍ ഗതാഗത തടസവും അനുഭവപ്പെട്ടു.

ശ്രീനാഥിനെ അനുനയിപ്പിക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുപോയി. ഗാര്‍ഹിക പീഠനം, വധശ്രമം അടക്കം ശ്രീനാഥിനെതിരെ ഏഴോളം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com