തിരുവനന്തപുരം: പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സിഐയെ വിളിച്ചത് നല്ല ഉദ്ദേശ്യത്തിലാണ്. താന്‍ വിളിച്ചത് പ്രതിയെ രക്ഷിക്കാനല്ല. വീട്ടമ്മയുടെ പരാതിയാണ് പറഞ്ഞത്. പ്രതിയെ അവിടെ നിന്നും മാറ്റി കുടുംബത്തെ രക്ഷപ്പെടുത്താനാണ് താന്‍ ആവശ്യപ്പെട്ടത്.
പ്രതിയെ അടിക്കാന്‍ താന്‍ പറഞ്ഞിട്ടില്ല. സംഭാഷണത്തിന്റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലുമുള്ള ക്ഷമ കാണിച്ചില്ല. ഗുരുതരമായ വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മന്ത്രി ജി ആര്‍ അനില്‍ കുറ്റപ്പെടുത്തി.
താന്‍ എന്തിനു വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കൂ. താന്‍ കുറ്റക്കാരനെങ്കില്‍ കുറ്റം ഏറ്റെടുക്കാന്‍ തയാറാണെന്നും മന്ത്രി അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും രംഗത്തെത്തി.
മന്ത്രി അനിലിനോട് പൊലീസ് ഉദ്യോഗസ്ഥന്‍ കാണിച്ചത് ധിക്കാരവും അഹങ്കാരവുമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഗുരുതരമായ വീഴ്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുണ്ടായി. മന്ത്രിയോട് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞതെന്നും ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടു.
മന്ത്രി ജി ആർ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരി ലാലും തമ്മിലുണ്ടായ വാക്കു തർക്കം വിവാദമായിരുന്നു. ഇതിന്റെ ഓഡിയോ പുറത്തുവരികയും ചെയ്തിരുന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥനെ വിജിലൻസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ