ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോയതിന്റെ ഇച്ഛാഭം​ഗം; കാള പെറ്റെന്ന് കേട്ട് കയറെടുക്കരുത് : മന്ത്രി ബിന്ദു

പൊതുപ്രവർത്തനത്തിൽ സുദീർഘപാരമ്പര്യമുള്ളവർ വിവാദങ്ങളുണ്ടാക്കാനല്ല ശ്രമിക്കേണ്ടത്
മന്ത്രി ബിന്ദുവിന്റെ വാര്‍ത്താസമ്മേളനം/ ടെലിവിഷന്‍ ദൃശ്യം
മന്ത്രി ബിന്ദുവിന്റെ വാര്‍ത്താസമ്മേളനം/ ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: ലോകായുക്ത വിധിയോടെ കണ്ണൂർ വിസി പുനർനിയമനം സംബന്ധിച്ച വിഷയത്തിൽ വ്യക്തത വന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ലോകായുക്ത തള്ളിക്കളഞ്ഞിരിക്കുകയാണ്. തന്റെ ഭാ​ഗത്തുനിന്നും ഒരു അപഭ്രംശവും ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാകില്ലെന്നും ഉറപ്പുപറയുന്നതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോയതിന്റെ ഇച്ഛാഭം​ഗമാണ്. അതുകൊണ്ടാണോ ഈ വിഷയം പെരുപ്പിച്ച് ഇതിന്റെ പിറകെ അദ്ദേഹം പോയത് എന്നറിയില്ല.  ദീർഘകാല കാലത്തെ പ്രവർത്തനപാരമ്പര്യമുള്ള വ്യക്തിയാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തെപ്പോലെയുള്ള ഒരാൾ കാര്യങ്ങൾ വിശദമായി പഠിക്കാതെയും ​ഗ്രഹിക്കാതെയും പ്രസ്താവന നടത്തുന്നത് ഭൂഷണമല്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. 

കാളപെറ്റു എന്നു കേട്ടപ്പോൾ കയറെടുക്കരുത് എന്നാണ് പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കാനുള്ളത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയിൽ സമ​ഗ്രവും സമൂലവുമായ മാറ്റം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തത്തിന്റെ മുന്നിൽ നിന്ന് നിർവഹിക്കാനുള്ള ചുമതലയാണ് തനിക്കുള്ളത്. ആ ജോലി നിർവഹിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. നിയമസഭയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നൽകിയ സഹകരണമനോഭാവത്തിൽ നന്ദി അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കുന്ന മാറ്റങ്ങളോട് രമേശ് ചെന്നിത്തല അടുത്ത കാലത്ത് വല്ലാത്ത അസഹിഷ്ണുത കാണിക്കുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ജനഹൃദയങ്ങളിൽ എപ്പോഴും നിറഞ്ഞുനിൽക്കുക എന്ന രാഷ്ട്രീയക്കാരന്റെ ഇച്ഛയുടെ ഭാ​ഗമാകാം അതെന്നും മന്ത്രി പറഞ്ഞു. പൊതുപ്രവർത്തനത്തിൽ സുദീർഘപാരമ്പര്യമുള്ളവർ വിവാദങ്ങളുണ്ടാക്കാനല്ല ശ്രമിക്കേണ്ടത്. പോസിറ്റീവായ സമീപനമാണ് നടത്തേണ്ടത്. സൃഷ്ടിപരമായ സഹകരണമാണ് രമേശ് ചെന്നിത്തലയെപ്പോലുള്ളവർ ചെയ്യേണ്ടതെന്ന് മന്ത്രി ബിന്ദു പറഞ്ഞു. 

വക്രീകരണവും തമസ്കരണവുമല്ല മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ​ഗവർണർക്കെതിരായ ഒരു പരാമർശവും തന്റെ ഭാ​ഗത്തു നിന്നും ഉണ്ടാകില്ല. തന്നേക്കാൾ വളരെ ഉയരത്തിൽ നിൽക്കുന്ന ആളാണ് ​ഗവർണർ. വളരെ ലോകപരിചയമുള്ളയാളാണ്. അദ്ദേഹവുമായി ഏറ്റുമുട്ടാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.  സംസ്ഥാന സർക്കാരും ​ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ കേരളത്തിന് അഭിലഷണീയമല്ല. അത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. 

അനാവശ്യ വാദപ്രതിവാദങ്ങളും വിവാദങ്ങളും  ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സമാധാനപരമായ സന്ദർഭത്തിൽ മാത്രമേ സർ​ഗാത്മകമായ  പ്രവർത്തനങ്ങളുണ്ടാകൂ. നെ​ഗറ്റീവ് ആയ സാഹചര്യം സൃഷ്ടിച്ചാൽ ആർക്കും ജോലി ചെയ്യാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദ​ഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അക്കാര്യത്തിൽ നിയമമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ വിശദീകരണം നൽകും. അല്ലാതെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന രീതിയല്ല ഇടതുപക്ഷത്തിന്റേതെന്നും മന്ത്രി ബിന്ദു പറഞ്ഞു. 

കണ്ണൂർ വിസി പുനർ നിയമനവുമായി ബന്ധപ്പെട്ട്  ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല നൽകിയ ഹർജി  ലോകായുക്ത തള്ളിയിരുന്നു. കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോ​ഗം നടത്തിയിട്ടില്ല. മന്ത്രിയുടെ കത്തിൽ പ്രൊപ്പോസൽ മാത്രമാണുള്ളത്. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ലോകായുക്ത വിധിയിൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com