പത്തനംതിട്ട; പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ രാജസ്ഥാനിൽ സന്യാസി വേഷത്തിൽ കണ്ടെന്ന വെട്ടിപ്രം സ്വദേശിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്. പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെൻസിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ കണ്ടതായി മൊഴി നൽകിയത്. റെൻസിം നൽകിയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം ആവശ്യമെങ്കിൽ പൊലീസ് രാജസ്ഥാനിലേക്ക് പോകും.
സന്യാസിയെ ആദ്യം കണ്ടത് 2007ൽ
2007ൽ സ്കൂൾ അധ്യാപകനായി രാജസ്ഥാൻ ഈഡൻ സദാപുരയിൽ ജോലി ചെയ്യുമ്പോൾ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്നു സംശയിക്കുന്നതായാണ് റെൻസിമിന്റെ മൊഴി. ഈഡൻ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, അറബി, മലയാളം ഭാഷകൾ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം ധരിച്ച് താടിനീട്ടി വളർത്തിയ ലുക്കിലായിരുന്നു.
മുഖ്യമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെ നടപടി
കുമാരക്കുറുപ്പിന്റെ ഫോട്ടോ കാണിച്ചപ്പോൾ മലയാളി സ്വാമിയെ പോലെ ഉണ്ടെന്ന് മഠാധിപതി സംശയം പറഞ്ഞു. ഇക്കാര്യം അന്ന് ആലപ്പുഴ പൊലീസിനെ അറിയിച്ചെങ്കിലും പക്ഷേ നടപടിയുണ്ടായില്ല. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്രാ വിവരങ്ങൾ ഉള്ള വിഡിയോ കണ്ടപ്പോൾ ഇതേ സന്യാസിയെ വീണ്ടു കണ്ടു. ഇതോടെയാണ് ഇക്കാര്യം വിവരിച്ച് ജനുവരി അഞ്ചിന് റെൻസിം മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ആലപ്പുഴയിൽനിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസമെത്തി റെൻസിമിന്റെ മൊഴി എടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ