ടൂറിസ്റ്റ് ബസ്സുകള്‍ വില്‍പ്പനയ്ക്ക് - കിലോയ്ക്ക് 45 രൂപ; ആക്രിവിലയ്ക്കു തൂക്കിവിറ്റ് ഉടമ; മഹാമാരിയുടെ നേര്‍ചിത്രം

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തന്റെ ഇരുപതു ടൂറിസ്റ്റ് ബസ്സുകളില്‍ പത്തെണ്ണം ഇത്തരത്തില്‍ വിറ്റതായി റോയ്‌സണ്‍ ജോസഫ്
റോയ്‌സണ്‍ ജോസഫ് ബസുകള്‍ക്കു മുന്നില്‍/ആല്‍ബിന്‍ മാത്യു
റോയ്‌സണ്‍ ജോസഫ് ബസുകള്‍ക്കു മുന്നില്‍/ആല്‍ബിന്‍ മാത്യു

കൊച്ചി: '''ടൂറിസ്റ്റ് ബസ്സുകള്‍ വില്‍പ്പനയ്ക്ക്- കിലോയ്ക്ക് 45 രൂപ'' - ടൂറിസ്റ്റ് ബസ് ഓപ്പറേറ്ററായ റോയ്‌സണ്‍ ജോസഫ് ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പാണിത്. ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനയായ കോണ്‍ട്രാക്‌സ് കാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇതു ഷെയര്‍ ചെയ്തിട്ടുമുണ്ട്. കോവിഡ് മഹാമാരിയില്‍ തളര്‍ന്നുപോയ ടൂറിസം മേഖലയുടെ നേര്‍ചിത്രമാണ് റോയ്‌സണ്‍ ജോസഫിന്റെ പോസ്റ്റ്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തന്റെ ഇരുപതു ടൂറിസ്റ്റ് ബസ്സുകളില്‍ പത്തെണ്ണം ഇത്തരത്തില്‍ വിറ്റതായി റോയ്‌സണ്‍ ജോസഫ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ആക്രി വിലയ്ക്കു ബസ്സുകള്‍ വില്‍ക്കുന്നത് മറ്റു മാര്‍ഗമില്ലാതെയാണെന്നാണ് റോയ്‌സണ്‍ പറയുന്നത്. സാധാരണഗതിയില്‍ ഫെബ്രുവരി ടൂറിസത്തിന്റെ സീസണാണ്. മൂന്നാറിലേക്കും മറ്റും കൂടുതല്‍ ഓട്ടം കിട്ടുന്ന കാലം. എന്നാല്‍ കഴിഞ്ഞ നാലു ദിവസത്തിനിടെ മൂന്നു ട്രിപ്പുകള്‍ മാത്രമാണ് ലഭിച്ചതെന്ന് ഉടമ പറയുന്നു.

വായ്പ തിരിച്ചടവിനായാണ് ബസുകള്‍ തൂക്കി വില്‍ക്കുന്നതെന്ന് റോയ്‌സണ്‍ പറഞ്ഞു. കിലോയ്ക്ക 45 രൂപ വച്ച് ആര്‍ക്കും ബസ് വില്‍ക്കും. അത്രയ്ക്കു മോശമാണ് സ്ഥിതി. പല ബസ് ഉടമകളുടെയും നില ഇതുതന്നെയാണ് റോയ്‌സണ്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിനു ജോണ്‍ പറഞ്ഞു. തിരിച്ചടവു മുടങ്ങിയതിനാല്‍ വായ്പ തന്നവര്‍ ബസുകള്‍ പിടിച്ചുകൊണ്ടുപോയ സംഭവങ്ങളുണ്ട്, ബാങ്കും മറ്റും ജപ്തി ചെയ്തും ബസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് ബിനു വിശദീകരിച്ചു. രണ്ടു മാസത്തിനിടെ ആയിരത്തിലേറെ ബസ്സുകള്‍ ഇത്തരത്തില്‍ ബാങ്കുകളും മറ്റു വായ്പാ ദാതാക്കളും കൊണ്ടുപോയിട്ടുണ്ടെന്ന് ബിനു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com