മലപ്പുറം: ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിൽ നിന്നാണെന്ന വ്യാജേന കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന് കേസ്. മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യിപ്പിച്ച് റിട്ടയേഡ് പ്രഫസറുടെ അക്കൗണ്ടിൽനിന്ന് 80,496 രൂപ തട്ടിയെടുത്തെന്നാണ് കേസ്. എസ്‌ബിഐ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്.
നെറ്റ്‌വർക് തകരാറിനെത്തുടർന്ന് ബിഎസ്എൻഎൽ കസ്റ്റമർ കെയറിൽ വിളിച്ച് പ്രശ്നം പരിഹരിച്ച് മണിക്കൂറുകൾക്കകമാണ് വീണ്ടും മറ്റൊരു കോൾ വന്നത്. ബിഎസ്എൻഎലിൽ നിന്നെന്നു പറഞ്ഞാണ് ഇയാൾ പരിചയപ്പെടുത്തിയത്. ബിഎസ്എൻഎൽ സേവനം തൃപ്തികരമല്ലേയെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലല്ലോയെന്നും ചോദിച്ചു. തുർന്ന് എനി ഡെസ്ക് ആപ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് നാല് തവണയായി മൊബൈൽ ഫോൺ സ്ക്രീനിൽ ഓപ്‍ഷനുകൾ തെളിഞ്ഞു. ഒരെണ്ണം വായിച്ച് തുടങ്ങുമ്പോഴേക്കും അടുത്ത ഓപ്ഷൻ തെളിയും. ഫോണിലെ എസ്എംഎസ് പരിശോധിച്ചപ്പോഴാണ് 4 ഘട്ടങ്ങളിലായി പണം നഷ്ടപ്പെട്ടത് ബോധ്യമായത്.
ആദ്യ രണ്ടു തവണ 9,500 രൂപ വീതവും മൂന്നാം തവണ 20,600 രൂപയും ഒടുവിൽ 40,896 രൂപയും നഷ്ടപ്പെട്ടു. കാലിക്കറ്റ് സർവകലാശാലയിൽനിന്നു വിരമിച്ച അധ്യാപകനാണ് പണം നഷ്ടപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ