തിരുവനന്തപുരം: 10, 12 ക്ലാസുകളിലെ പൊതു പരീക്ഷ ചോദ്യപേപ്പറുകൾ ഇനി കുട്ടികൾ വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മാറുന്ന കാലത്തിനനുസരിച്ച് മൂല്യനിർണ്ണയവും മാറണം, ഇതാണ് കേരള മോഡൽ എന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ വിലയിരുത്തലിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ വരുന്ന വർഷങ്ങളിൽ പരീക്ഷാ ചോദ്യപേപ്പറുകൾ പുനർരൂപീകരിക്കാൻ ഉപയോഗിക്കും.
"വിദ്യാഭ്യാസത്തിൽ ആദ്യത്തേയും അവസാനത്തേയും വാക്ക് വിദ്യാർത്ഥികൾക്കായിരിക്കണം. മാറുന്ന കാലത്തിനനുസരിച്ച് മൂല്യനിർണ്ണയവും മാറണം. ഇതാണ് കേരള മോഡൽ", എന്നാണ് മന്ത്രിയുടെ ട്വീറ്റ്. രാജ്യത്ത് തന്നെ ആദ്യമായി ആയിരിക്കും പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ കുട്ടികൾ വിലയിരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പരീക്ഷകൾ എല്ലാകാലത്തും അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമാണ് വിലയിരുത്തി വന്നത്. ഈ ശൈലിയിൽ നിന്നുള്ള വിപ്ലവാത്മക മാറ്റത്തിനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറെടുക്കുന്നത്. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ വിപുലീകരിക്കും.പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ മൂല്യനിർണയ രീതിയും കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിൽ പരിഷ്ക്കപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ