പെരിന്തൽമണ്ണ: പ്രവാസിയായ അഗളി സ്വദേശി അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പൊലീസ് പിടിയിൽ. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്ന് തിങ്കളാഴ്ച അർധരാത്രിയോടെയാണ് യഹിയെ പിടികൂടിയത്. പാണ്ടിക്കാട് ഒരു വീടിന്റെ ശുചിമുറിയിൽ ഒളിവിൽ കഴിയുകയായിരുന്നു.
അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചും മുറിവേൽപിച്ചും കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ നിലയിൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ചത് യഹിയ ആണ്. വഴിയരികിൽ കണ്ടതാണെന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. ഒമ്പതുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പൊലീസ് പിടിയിലുള്ളത്. ഇതിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരും ഉൾപ്പെടുന്നു.
രഹസ്യകേന്ദ്രത്തിൽ താമസസൗകര്യവും മൊബൈൽ ഫോണും സിം കാർഡും ഒരുക്കിക്കൊടുത്തതിന് കരുവാരകുണ്ട് കുട്ടത്തിയിലെ പുത്തൻപീടികയിൽ നബീൽ (34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാർ (40), അങ്ങാടിപ്പുറം പിലാക്കൽ അജ്മൽ എന്ന റോഷൻ (23) എന്നിവരെ മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ഞായറാഴ്ച ചെയ്തിരുന്നു. യഹ്യ, അലിമോൻ, അൽതാഫ്, റഫീഖ് മുഹമ്മദ് മുസ്തഫ എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്.
മേയ് 15നാണ് അബ്ദുൽ ജലീൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ഭാര്യയെ വിളിച്ചെങ്കിലും പിന്നീട് വീട്ടിലെത്താതായതോടെ മേയ് 16ന് ഭാര്യയും കുടുംബവും അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇടക്ക് ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടതിനാൽ പൊലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ