മനോവീര്യം തകര്‍ക്കരുതെന്ന പതിവ് പല്ലവി വേണ്ട; പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടണം, ആഭ്യന്തരവകുപ്പിന് എതിരെ എഐവൈഎഫ്

കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ ആഭ്യന്തരവകുപ്പിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എഐവൈഎഫ്
കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ പരിക്കറ്റ സഹോദരങ്ങളുടെ വീട്ടില്‍ എഐവൈഎഫ് നേതാക്കള്‍
കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ പരിക്കറ്റ സഹോദരങ്ങളുടെ വീട്ടില്‍ എഐവൈഎഫ് നേതാക്കള്‍



കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ ആഭ്യന്തരവകുപ്പിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എഐവൈഎഫ്. കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മനുഷ്യത്വവിരുദ്ധ സമീപനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ പൊലീസ് നയത്തിന് അപമാനമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍ പറഞ്ഞു. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി ചിത്രീകരിക്കാനാവില്ല. കിളികൊല്ലൂരില്‍ പൊലീസ് മര്‍ദനത്തിന് ഇരകളായ സഹോദരങ്ങള്‍ വിഷ്ണുവിന്റെയും വിഘ്‌നേഷിന്റെയും വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ജനമൈത്രി പൊലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് വയ്ക്കുകയും ലോക്കപ്പുകളെ ഇടിമുറികള്‍ ആക്കുകയും ചെയ്യുന്ന പൊലീസിലെ ക്രിമിനലുകളുടെ നടപടി അംഗീകരിക്കാനാവില്ല. അമ്പതിനായിരത്തത്തോളം വരുന്ന സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണം. ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം. 

വിഷ്ണുവിനെയും വിഘ്‌നേഷിനെയും മര്‍ദിച്ച സിഐ വിനോദ്, എസ്‌ഐ അനീഷ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല അന്വേഷണം മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചുള്ള നിയമ നടപടികള്‍ സ്വീകരിച്ച് സര്‍വീസില്‍ നിന്ന് പിരിച്ചിവിടണം. 
പൊലീസ് കംപ്ലേയ്ന്റ് അതോറിറ്റികള്‍ പൊലീസ് സംരക്ഷണ അതോറിറ്റിയായി മാറുന്നത് ഗുരുതമായ പ്രശ്‌നമാണ്. കേരള പൊലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് പൊലീസിന്റെയും സര്‍ക്കാരിന്റെയും ബാധ്യതയാണ്. വീഴ്ച പറ്റുമ്പോഴെല്ലാം സേനയുടെ മനോവീര്യം തകര്‍ക്കരുതെന്ന പതിവ് പല്ലവി അവസാനിപ്പിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പൊലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് ആഭ്യന്തരവകുപ്പ് പുനപ്പരിശോധന നടത്തണമെന്നും ടിടി ജിസ്‌മോന്‍ അഭിപ്രായപ്പെട്ടു. 

എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ നിര്‍ബന്ധമാക്കണമെന്നും ലോക്കപ്പുകള്‍ ഉള്‍പ്പെടെയുള്ളവ സിസിടിവി ക്യാമറയ്ക്ക് പരിധിയില്‍ കൊണ്ടുവരണമെന്ന 2020ലെ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി എത്രയും വേഗം നടപ്പാക്കണമെന്നും ജിസ്‌മോന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com