കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടു ജോലിക്ക് നിര്‍ത്തിയ 13കാരിയെ ക്രൂരമായി മർദ്ദിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്ത കേസിൽ ഡോക്ടറുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ തള്ളി. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിട്ടുള്ള അലിഗഡ് സ്വദേശി ഡോ. മിൻസ മുഹമ്മദ് കമ്രാൻ (40), ഭാര്യ റുമാന (30) എന്നിവരാണ് ജയിലിലായത്. ഇരുവരേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ശിശുരോഗ വിദഗ്ധനായതിനാലും രാത്രി വീട്ടിൽ നാല് മക്കൾ തനിച്ചാണെന്നതിനാലും ഇന്നലെ രാത്രി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ച മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അന്യായമായി കുട്ടിയെ കടത്തിക്കൊണ്ടുവന്നു, തടങ്കലിൽ പാർപ്പിച്ചു, ചട്ടുകവും സ്പൂണും ചൂടാക്കി പൊള്ളിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. നിലവിൽ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.
നാല് മാസമായി 13കാരിയെ പന്തീരാങ്കാവിലെ വീട്ടില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുകയായിരുന്നു. ഡോക്ടറുടെ ഭാര്യ റുമാനയാണ് കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തത്. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതു കണ്ട അയല്‍വാസികളാണ് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ഇവരെത്തി കുട്ടിയെ വെള്ളിമാടുകുന്ന് ബാലികാ മന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടറുടെ ഭാര്യ റുമാനയാണ് തന്നെ മര്‍ദിച്ചതെന്നാണ് കുട്ടിയുടെ മൊഴി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ