തിരുവനന്തപുരം: ലവ് ജിഹാദ് വിവാദം രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടു വരുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും മതേതര വിവാഹങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് എഐവൈഎഫ്. മിശ്രവിവാഹം കഴിച്ച സിപിഎം പ്രവര്‍ത്തകന് എതിരെ ലവ് ജിഹാദ് ആരോപണമുയര്‍ത്തി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് രംഗത്തുവന്ന വിഷയത്തിലാണ് എഐവൈഎഫിന്റെ പ്രതികരണം.
ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ വിവാദമാക്കിയത് ദൗര്‍ഭാഗ്യകരമാണ്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യമാണ് വിവാഹം. സമസ്ത മേഖലകളിലും മതതീവ്രവാദം പിടിമുറുക്കുവാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ മതനിരപേക്ഷത ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. ലവ് ജിഹാദ് കേരളത്തിലുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന പ്രസ്താവന ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ തിരുത്തുവാന്‍ തയ്യാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും അറിയിച്ചു.
അതേസമയം, ലവ് ജിഹാദ് വിവാദത്തില്‍ മുന്‍ പ്രസ്താവന തിരുത്തി ജോര്‍ജ് എം തോമസ് രംഗത്തെത്തി. ലവ് ജിഹാദില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് നയം. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ തന്നെ വിവരം അറിയിച്ചു. അവസരം യുഡിഎഫ് മുതലെടുക്കുന്നത് കണ്ടാണ് പ്രതികരിച്ചത്. ഇഎംഎസിന് പോലും നാക്കുപിഴ പറ്റിയിട്ടുണ്ടെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാവര്‍ വിവാഹം കഴിക്കാനും ഒന്നിച്ചു ജീവിക്കാനും ഇന്ത്യയില്‍ അവകാശവും സ്വാതന്ത്ര്യമുണ്ട്. സിപിഎമ്മിന് അതു നിഷേധിക്കാനൊന്നും പറ്റില്ല. ഞങ്ങള്‍ അത് അംഗീകരിക്കുകയാണ്. മിശ്രവിവാഹത്തെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല. പ്രോത്സാഹിപ്പിച്ച ചരിത്രമേയുള്ളൂ സിപിഎമ്മിനെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.
ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും ഇത്തരം മിശ്രവിവാഹത്തിലോ മറ്റു കാര്യങ്ങളിലേ ഏര്‍പ്പെടുമ്പോള്‍ പാര്‍ട്ടി കൂടി അറിഞ്ഞിരിക്കണം. ഉണ്ടാകാവുന്ന ഭവിഷ്യത്ത് എന്താണ് മറ്റു പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍, പാര്‍ട്ടി കൂടി അറിഞ്ഞാലല്ലേ അവര്‍ക്ക് ഉപദേശം കൊടുക്കാനും മറ്റു കാര്യങ്ങള്‍ ചെയ്യാനും സാധിക്കൂ. ഇവരുടെ വിഷയത്തില്‍ പാര്‍ട്ടി ഒന്നും തന്നെ അറിഞ്ഞിരുന്നില്ല.
ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഭാഗത്തു നിന്നും വയലന്റായ പ്രതികരണം പാര്‍ട്ടിക്ക് നേരെ ഉണ്ടായി. അതു കൂടി പാര്‍ട്ടിക്ക് കണക്കിലെടുക്കേണ്ടതുണ്ട്. എല്ലാ വശങ്ങളും പാര്‍ട്ടിക്ക് കണക്കാക്കണം. അയാള്‍ അറിയിക്കാതെ ചെയ്തു എന്നതാണ് അതില്‍ വന്നിട്ടുള്ള പിശകെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.
സമുദായത്തെ വ്രണപ്പെടുത്തിയതായിട്ടാണ് അനുഭവം. അതുകൊണ്ടാണ് കന്യാസ്ത്രീകള്‍ അടക്കം പ്രതിഷേധത്തിനിറങ്ങിയത്. സാധാരണഗതിയില്‍ സിസ്റ്റേഴ്സൊന്നും പ്രകടനത്തിലോ പ്രതിഷേധത്തിലോ പങ്കെടുക്കുന്നവരല്ല. അവരുടെ പോലും സാന്നിധ്യം ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതില്‍ യുഡിഎഫിന്റെ താല്‍പ്പര്യം കൂടിയുണ്ട്. എന്തായാലും ആ സമൂഹത്തിന് മുറിവേല്‍ക്കപ്പെട്ടു എന്നതിന് പ്രത്യക്ഷ ഉദാഹരണമാണതെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ