സ്വിഫ്റ്റിനെ ഭയക്കുന്നതാര്?, എന്തിന്?;  വിശദീകരണവുമായി കെഎസ്ആര്‍ടിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2022 08:17 PM  |  

Last Updated: 14th April 2022 08:17 PM  |   A+A-   |  

ksrtc_swift

കെഎസ്ആര്‍ടിസി സ്വിഫ്റ്റ്‌

 

കൊച്ചി: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ തുടര്‍ച്ചയായ അപകടങ്ങള്‍ സമൂഹമാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ഇതിന് പിന്നാലെ സ്വിഫ്റ്റ് ബസ് സര്‍വീസിനെ ആരാണ് ഭയക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തി ഉത്തരം നല്‍കുകയാണ് കെഎസ്ആര്‍ടിസി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് വിശദീകരണം

സ്വകാര്യ ബസുകള്‍ കുത്തകയാക്കി വച്ചിരുന്ന റൂട്ടിലാണ് സ്വിഫ്റ്റ്, സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന നിലയില്‍ നിരക്ക് തീരുമാനിച്ച് സര്‍വീസ് നടത്തുന്നത്. ഇതോടെ സ്വകാര്യ ബസുകളുടെ കൊള്ള നടക്കാതെ വരുമെന്നും കെഎസ്ആര്‍ടിസി അവകാശപ്പെടുന്നു. സ്വകാര്യ ബസുകളുടെയും സ്വിഫ്റ്റിന്റേയും നിരക്കുകള്‍ അടക്കം പങ്കുവച്ചാണ് കുറിപ്പ് അവസാനിക്കുന്നത്


കുറിപ്പിന്റെ പൂര്‍ണരൂപം

കെഎസ്ആര്‍ടിസി  സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്? കെഎസ്ആര്‍ടിസി-  സിഫ്റ്റ്  സര്‍വ്വീസ് ഏപ്രില്‍ 11 ന് ബഹു: മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു. സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116   ബസുകള്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി ഇതിനോടകം 

സര്‍വീസ് ആരംഭിച്ചുവരുന്നു. 116 ബസുകളില്‍ 28 എ.സി ബസുകളും. 8 എണ്ണം എ.സി സ്ലീപ്പറുകളും, 20  എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്. ഇനി കാര്യത്തിലേയ്ക്ക് വരാം!

കെഎസ്ആര്‍ടിസി-  സിഫ്റ്റ്  സര്‍വ്വീസ്ആരംഭിച്ചതുമുതല്‍ മുന്‍വിധിയോടുകൂടി ചില മാധ്യമങ്ങളിലും,നവമാധ്യമങ്ങളിലും ഈ പ്രസ്താനത്തെതകര്‍ക്കുവാനുള്ള മനപൂര്‍വ്വമായ ശ്രമം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങള്‍  പത്ര-മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം. ഇന്ന് സ്വകാര്യ ബസ് കമ്പനികള്‍ ഈടാക്കുന്ന ബാഗ്ലൂര്‍ -എറണാകുളം റേറ്റുകള്‍ പരിശോധിച്ചാല്‍ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂര്‍ണ്ണരൂപം ലഭിക്കും.ഇതിനൊരു പരിഹാരമെന്ന രീതിയിലാണ് കെ എസ് ആര്‍ ടി സി  സ്വിഫ്റ്റ് എന്ന ആശയത്തില്‍ കേരള സര്‍ക്കാര്‍ എത്തിയത്. കെഎസ്ആര്‍ടിസി-  സിഫ്റ്റ് ബസ്സിനെതിരെ ചില മാദ്ധ്യമങ്ങളില്‍ സംഘടിത വാര്‍ത്ത വരുന്നതിന് പിന്നില്‍ മറ്റൊരു കാരണം  കൂടെയുണ്ട് . എന്താണെന്നോ. സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണ്.

വന്‍കിട ബസ് കമ്പനികള്‍ അടക്കി വാഴുന്ന റൂട്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ നല്‍കുന്ന സര്‍വ്വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി സ്ലീപ്പറുകളാണ്. 

പ്രൈവറ്റ് ഓപ്പറേറ്റര്‍മാര്‍ ചെയ്യുന്നത് യാത്രക്കാര്‍ കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ രണ്ടുംമൂന്നും ഇരട്ടി ചാര്‍ജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂര്‍-എറണാകുളം സെക്ടറില്‍ അഇ സ്ലീപ്പറിന്  തിരക്ക് കുറയുന്ന സമയങ്ങളില്‍ നിരക്ക് കുറച്ച്,തിരക്ക് കടുതലുള്ള ദിവസങ്ങളില്‍ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി  കൊള്ള നടത്തുന്നു. അതായത്, 14/04/2022 ( ഇന്നേദിവസം) ബാഗ്ലൂര്‍ -എറണാകുളം A/C volvo Sleeper (2:1)

സ്വകാര്യ ബസ്             കെ -സ്വിഫ്റ്റ്

RS:2800.                          RS: 1264

A/C volvo Semi Sleeper (2:2)

സ്വകാര്യ ബസ്             കെ -സ്വിഫ്റ്റ്

RS:1699                             RS: 1134

  

എന്നാല്‍ സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റ് ആണ്. സ്വാഭാവികമായും പ്രൈവറ്റുകാരുടെ വെള്ളി-ഞായര്‍ കൊള്ള യാത്രക്കാര്‍ എളുപ്പത്തില്‍ തിരിച്ചറിയും.

കേരളത്തില്‍ നിന്നും പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ ആയിരക്കണക്കിന് ബസ്സുകള്‍ ഇങ്ങനെ സര്‍വ്വീസ് നടത്തുന്നുണ്ട്. ഒരു ബസ്സിന് 1000 രൂപ വച്ച് കുട്ടിയാല്‍ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നുവരുന്നത് എന്ന യാഥാര്‍ഥ്യം നമ്മള്‍ തള്ളിക്കളയേണ്ടതില്ല..കെഎസ്ആര്‍ടിസി-  സിഫ്റ്റ് എന്നും യാത്രക്കാര്‍ക്കൊപ്പം, യാത്രക്കാര്‍ക്ക് സ്വന്തം.

ഈ വാര്‍ത്ത വായിക്കാം

കോവിഡ് പടരുന്നു; സ്കൂളുകളിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ