കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2022 03:23 PM |
Last Updated: 20th April 2022 03:23 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജഹാനെയാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.
പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പുറപ്പെട്ട ബസ് കൃഷ്ണഗിരിക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്.
ബസിന്റെ ജനല്‍ പാളി നീക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി ഡ്രൈവര്‍ ഷാജഹാന്റെ സഹായം തേടി. ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാന്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.
ബെംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭങ്ങള്‍ കാണിച്ച് പെണ്‍കുട്ടി കെഎസ്ആര്‍ടിസി വിജിലന്‍സിന് ഇമെയില്‍ വഴി പരാതി നല്‍കി. വിജിലന്‍സ് ഓഫീസര്‍ പരാതി പത്തനംതിട്ട ഡിടിഒക്ക് കൈമാറി. ഷാജഹാനില്‍ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാന്‍ നല്‍കിയ മറുപടി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷാജഹാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിക്ക് ഗതാഗതമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, പിജി വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
കുറ്റം കൃത്യം നടന്നത് കേരളത്തിന് പുറത്തായതിനാല്‍ അവിടുത്തെ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കേണ്ടത്. പീഡന പരാതി ആയതിനാല്‍ പൊലീസിന് കൈമാറണോ എന്നതില്‍ വ്യക്തത വരുത്താന്‍ നിയമോപദേശം തേടിയിരിക്കുകയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ആരോപണ വിധേയനായ ഷാജഹാനെതിരെ മുമ്പും സമാന പരാതികള്‍ കിട്ടിയിട്ടുണ്ട്. സ്ത്രീകളായ യാത്രക്കാരോട് മോശമായി പെരുമാറിയതിന് സ്ഥലം മാറ്റം അടക്കമുള്ള നടപടികള്‍ നേരിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ വീട്ടുകാര്‍ വഴക്കുപറഞ്ഞപ്പോള്‍ വിഷക്കായ കഴിച്ചു; രണ്ടു പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ