തൃശൂർ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 11വർഷം കഠിന തടവും 10,000 രൂപ പിഴയും. മരത്താക്കര സ്വദേശിയായ അറയ്ക്കല്‍ വീട്ടില്‍ ഷാജു (50) വിനാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികം കഠിന തടവ് അനുഭവിക്കണം. തൃശൂര്‍ രണ്ടാം അഡീഷണല്‍ സബ് ജഡ്ജി വി ജി ബിജുവാണ് ശിക്ഷ വിധിച്ചത്.
2009 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി വീട്ടില്‍ തനിച്ചാണെന്നറിഞ്ഞ് വീട്ടിലേക്ക് അതിക്രമിച്ചു കയറി കത്തി കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ബലാത്സംഗം ചെയ്തത്. പിന്നീട് പലതവണ ഇതേ രീതിയില്‍ തനിച്ചാവുന്ന സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡീപ്പിച്ചിരുന്നു.
പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായി. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നു 15 സാക്ഷികളെ വിസ്തരിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുന്നതിന് ഉപയോഗിച്ച കത്തിയടക്കമുള്ള നാല് തൊണ്ടിമുതലുകളും, 22 രേഖകളും ഹാജരാക്കി.
ഗര്‍ഭിണിയായ യുവതിയുടെ നിശ്ചയിച്ച വിവാഹം മുടങ്ങിയെന്നും, സ്വന്തം മകളുടെ പ്രായമുള്ളതും, മാനസിക വെല്ലുവിളി നേരിടുന്നതുമായ യുവതിയെയാണ് പ്രതി പീഡിപ്പിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്ത പ്രതി യാതൊരുവിധത്തിലും ദയ അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി തോമസ് വാദിച്ചു. പ്രോസിക്യൂഷൻ വാദങ്ങൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ