ശാസ്താംകോട്ട: ബാങ്കിലെ ജപ്തി നോട്ടിസും കയ്യിൽ പിടിച്ച് എന്ത് ചെയ്യണം എന്നറിയാതെ നെഞ്ച് പിടഞ്ഞിരിക്കുകയായിരുന്നു പൂക്കുഞ്ഞ്.
ഈ സമയം സഹോദരന്റെ ഫോൺ കോൾ, 70 ലക്ഷ്യത്തിന്റെ ഒന്നാം സമ്മാനം. മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിന് ബുധനാഴ്ച മണിക്കൂറുകൾക്കിടയിൽ നടന്ന സംഭവങ്ങളെല്ലാം അവിശ്വസനീയം.
ഒരുമണിക്കാണ് പൂക്കുഞ്ഞ് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത്. രണ്ടുമണിക്ക് ബാങ്കിന്റെ ജപ്തിനോട്ടീസെത്തി. വായ്പയടക്കാൻ എന്തുചെയ്യണം എന്നറിയാതെ കട്ടിലിൽ കിടക്കുകയായിരുന്നു. മൂന്നരയ്ക്ക് ഭാഗ്യദേവതയുടെ 70 ലക്ഷം പൂക്കുഞ്ഞിനെ തേടിയെത്തി.
വായ്പയെടുത്തത് കുടിശ്ശികയായി ഒൻപത് ലക്ഷത്തിലെത്തി
ബൈക്കിൽ സഞ്ചരിച്ച് മീൻ വിറ്റാണ് പൂക്കുഞ്ഞ് ഉപജീവനം നടത്തിയിരുന്നത്. ബുധനാഴ്ച മീൻ വിറ്റ് വരുന്നവഴിയിൽ മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ചെറിയതട്ടിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികന്റെ കൈയിൽനിന്നാണ് ടിക്കറ്റെടുത്തു. നേരേ വീട്ടിലെത്തി കഴിഞ്ഞപ്പോൾ കൈയിൽ കിട്ടിയത് കോർപ്പറേഷൻ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ്.
എട്ട് വർഷം മുമ്പ് വീട് വെക്കുന്നതിന് ബാങ്കിൽ നിന്ന് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒൻപത് ലക്ഷത്തിലെത്തി. എ ഇസഡ് 907042 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സഹോദരനാണ് ഇക്കാര്യം പൂക്കുഞ്ഞിനെ വിളിച്ച് അറിയിച്ചത്. ലോട്ടറിയടിച്ചെന്ന് വിശ്വസിക്കാൻ ആദ്യം പൂക്കുഞ്ഞിനായില്ല. സത്യമാണെന്ന് ഉറപ്പായതോടെ കാത്തുനിൽക്കാതെ നേരെ ഭാര്യ മുംതാസിന്റെ കുടുംബവീട്ടിലേക്കാണ് പൂക്കുഞ്ഞ് പോയത്. മണിക്കൂറുകൾക്കുള്ളിൽ ജീവിതം മാറി മറിഞ്ഞ സന്തോഷത്തിൽ എല്ലാവരുമായി വീട്ടിലേക്ക് മടക്കം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ