കൊച്ചി: വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലിട്ട് മര്‍ദ്ദിച്ച കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു. എറണാകുളം റൂറൽ എസ് പിയാണ് എസ് ഐ മാഹിൻ സലിമിനെ സസ്പെൻഡ് ചെയ്തത്. എസ് എഫ് ഐ പ്രവർത്തകനും മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ത്ഥിയുമായ റോഷനാണ് മര്‍ദനമേറ്റത്. മർദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
കോതമംഗലം തങ്കളത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പൊലീസ് ഏതാനും വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ വിദ്യാർത്ഥിയെയാണ് പൊലീസ് മര്‍ദ്ദിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
അസഭ്യം പറയുന്നത് എന്തിനാണെന്നും, എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്നും പറഞ്ഞപ്പോൾ, സ്‌റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്‌ഐ റോഷനെ കോളറില്‍ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
നീ എസ്എഫ്‌ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് റോഷൻ പറഞ്ഞു. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്. അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും റോഷൻ പറഞ്ഞു. റോഷന്റെ കേള്‍വിക്ക് പ്രശ്‌നമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ എസ് ഐയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ് എഫ് ഐ നേതൃത്വം രംഗത്തെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ