പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. പുലര്‍ച്ചെ നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും. തുടര്‍ന്ന് രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക.
10 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. 8 പേര്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കൃതികേഷ് വര്‍മ്മയും പൗര്‍ണ്ണമി ജി വര്‍മ്മയും ആണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്ക് എടുക്കുക.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മേല്‍ശാന്തി നറുക്കെടുപ്പ്.
മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ തന്നേക്കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര സ്വദേശി എന്‍ വിഷ്ണു നമ്പൂതിരി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ചു. രണ്ട് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ നറുക്കെടുപ്പ് കോടതി സ്റ്റേ ചെയ്തിട്ടില്ല.
ദർശനത്തിന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യാം
തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതല്‍ 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24ന് തുറക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ