തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ലോകായുക്ത ഫുള്‍ബെഞ്ച് ഈ മാസം 12 ന് പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബുമാത്യു പി ജോസഫ് എന്നിവരാണ് ഹര്‍ജി പരിഗണിക്കുക.
വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞദിവസമാണ് കേസില്‍ ലോകായുക്ത വിധി പുറപ്പെടുവിച്ചത്. രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുള്ളതിനാല്‍ കേസ് ഫുള്‍ ബെഞ്ചിന് വിടാനായിരുന്നു തീരുമാനം. ലോകായുക്തയ്ക്ക് ഈ കേസ് പരിഗണിക്കാനാകുമോ എന്നതിലടക്കം ഫുള്‍ ബെഞ്ച് വാദം കേള്‍ക്കും.
കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും എതിരെ ലോകായുക്തയെ സമീപിച്ചത്. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 നാണ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ചെലവഴിച്ചെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് സ്വജനപക്ഷപാതമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ