കൊല്ലം: കാണാതായ രണ്ട് വയസുകാരനെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. വീട്ടിൽ നിന്നു രണ്ട് കിലോമീറ്റർ അകലെ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസികൾ ഒന്നടങ്കം ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഒറ്റയ്ക്ക് പോകില്ലെന്നും ആരെങ്കിലും കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതാകുമെന്ന നിഗമനത്തിലാണ് നാട്ടുകാർ.
ഇന്നലെ ഉച്ചയോടെ ഇടയം കരിപ്പോട്ടിക്കോണം ഭാഗത്തു നിന്നാണ് കുട്ടിയെ കാണാതായത്. റോഡിനിരികിലാണ് രണ്ട് വയസുകാരന്റെ വീട്. ഇതിനോട് ചേർന്നുള്ള റബർ തോട്ടത്തിന് സമീപത്ത് മറ്റ് കുട്ടികളോടൊപ്പം രണ്ട് വയസുകാരനും കളിക്കുന്നുണ്ടായിരുന്നു. അതിനിടെ ഇവരുടെ ബന്ധു എത്തി കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു. മറ്റു കുട്ടികൾക്കൊപ്പം രണ്ട് വയസുകാരനും വീടിന് സമീപം വരെ എത്തി. എല്ലാവരും വീട്ടിൽ കയറിയെന്ന് കരുതി ബന്ധു മടങ്ങുകയും ചെയ്തു.
എന്നാൽ രണ്ട് വയസുകാരൻ വീട്ടിലെത്തിയിട്ടില്ലെന്ന് പിന്നീട് മനസിലായി. പിന്നാലെയാണ് വീട്ടുകാരും പ്രദേശവാസികളും കുട്ടിക്കായി തിരച്ചിൽ നടത്തിയത്.
സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ കുട്ടിയെ കാണാനില്ല എന്ന വിവരം വിളിച്ചു പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രദേശവാസികള്‍ ഒന്നടങ്കം കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. അതിനിടെ അഞ്ചല്‍ പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിനു ശേഷം പൊലിക്കോട് - അറയ്ക്കല്‍ റോഡില്‍ ഇടയം ഭാഗത്തെ വയലില്‍ നിന്നു കുട്ടിയെ കണ്ടെത്തി.
തുടര്‍ന്നു കുട്ടിയുമായി പൊലീസ് ഇവരുടെ വീട്ടിലെത്തുകയും അഞ്ചലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിക്കു മറ്റു പരിക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നു ബോധ്യമായതോടെ ഒരു മണിക്കൂറിനു ശേഷം തിരികെ വീട്ടിലെത്തിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ