പൈപ്പിലൂടെ ഊർന്നിറങ്ങി പൊക്കിയെടുത്ത് അനിയനെ നെഞ്ചോടു ചേർത്തു; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന്റെ പ്രാണൻ കാത്ത് എട്ടുവയസ്സുകാരി 

20 അടിയിലേറെ താഴ്ച്ചയുള്ള കിണറ്റിൽ മുങ്ങിത്താഴ്ന്ന കുഞ്ഞനിയനെ അതിസാഹസികമായി രക്ഷിച്ച് മൂന്നാം ക്ലാസ്സുകാരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: 20 അടിയിലേറെ താഴ്ച്ചയുള്ള കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനിയനെ അതിസാഹസികമായി പൊക്കിയെടുത്ത് രക്ഷിച്ച് എട്ടുവയസ്സുകാരി ദിയ. മാവേലിക്കര മാങ്കാംകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന സനൽ-ഷാജില എന്നിവരുടെ മകൾ ദിയ ഫാത്തിമയാണ് കിണറ്റിനടിയിൽ കൈകാലിട്ടടിച്ച അനുജൻ ഇവാനെ പൈപ്പിലൂടെ ഊർന്നിറങ്ങി പൊക്കിയെടുത്ത് നെഞ്ചോടു ചേർത്തത്. 

ദിയയും അനുജത്തി ദുനിയയും അയയിൽ ഉണങ്ങാനിട്ടിരുന്ന തുണി എടുക്കുന്നതിനിടെ ഇവരുടെ കണ്ണു വെട്ടിച്ചാണ് കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി ഇരുമ്പുമറയുള്ള കിണറിനു മുകളിൽ ഇവാൻ കയറിയത്. തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ അനിയനെ കണ്ട് കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊർന്നിറങ്ങി. ഇവാനെ മാറോട് ചേർത്തുപിടിച്ചു. 

അമ്മ ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് രണ്ട് കുട്ടികളെയും കിണറ്റിൽ നിന്നു പുറത്തെടുത്തത്. ഇവാന് തലയിൽ ചെറിയ മുറിവേറ്റു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് കുട്ടി ഇപ്പോൾ. ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ‌ അറിയിച്ചത്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദിയ വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്കൂളിലെ വിദ്യാർഥിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com