174 കുടുംബങ്ങൾക്ക് പുതിയ വീട്; ലൈഫ് മിഷന്റെ നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന് 

രാവിലെ 10.30ന് കണ്ണൂരിലെ കടമ്പൂരിൽ മുഖ്യമന്ത്രി ഫ്ളാറ്റിന്റെ താക്കോൽ കൈമാറ്റം നിർവഹിക്കും
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ച നാല് ഭവനസമുച്ചയങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കണ്ണൂരിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാറ്റിന്റെ താക്കോൽ കൈമാറ്റം നിർവഹിക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുക്കും. 

കൊല്ലം പുനലൂരിലെ ഫ്ളാറ്റിന്റെ താക്കോർദാനം മന്ത്രിമാരായ കെഎൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ ചേർന്ന് നിർവ്വഹിക്കും. കോട്ടയം വിജയപുരത്ത് മന്ത്രി വിഎൻ വാസവനും ഇടുക്കി കരിമണ്ണൂരിൽ  മന്ത്രി റോഷി അഗസ്റ്റിനും താക്കോൽ കൈമാറ്റം നിർവഹിക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയുടെ ഭാഗമാണ് ചടങ്ങുകൾ. ഇതുവഴി 174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഉറപ്പാക്കാനാകുന്നത്. കരിമണ്ണൂരിൽ 42ഉം, കടമ്പൂർ, പുനലൂർ, വിജയപുരം ഭവന സമുച്ചയങ്ങളിൽ 44 യൂണിറ്റുകളും വീതമാണുള്ളത്, ഭിന്നശേഷിക്കാർക്കും മറ്റ് ശാരീരികമായ അവശത ഉള്ളവർക്കും താഴത്തെ നിലയിൽ 2രണ്ട് ഭവനങ്ങൾ നിർമിച്ചിട്ടുണ്ട്. 

ഒരു ഹാൾ, രണ്ടു കിടപ്പ് മുറി, ഒരു അടുക്കള, ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയാണ് ഓരോ അപ്പാർട്ട്മെന്റും. ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങൾ, വൈദ്യുതി, കുടിവെള്ളത്തിനായി കുഴൽ കിണർ, കുടിവെള്ള സംഭരണി, സോളാർ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്‌കരണം, ചുറ്റുമതിൽ, മഴവെള്ള സംഭരണി, ജനറേറ്റർ, ട്രാൻസ്ഫോർമർ എന്നിവയും ഉണ്ട്. പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്നാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിർമാണം നിർവഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിർമ്മാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിറ്റ്സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർവഹിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com