അശ്ലീല വീഡിയോകള്‍ അയച്ചു; ഫോണിലൂടെ മോശം സംസാരം; ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്ന് ലക്ഷ്മിപ്രിയയുടെ അമ്മ

പ്രണയബന്ധത്തില്‍ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്
ലക്ഷ്മിപ്രിയ
ലക്ഷ്മിപ്രിയ

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റില്‍. ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പണം കവര്‍ന്നത്. പ്രണയബന്ധത്തില്‍ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

അതേസമയം ലക്ഷ്മിപ്രിയയും മര്‍ദ്ദനമേറ്റ 19 കാരനായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നില്ലെന്ന് യുവതിയുടെ അമ്മ പറഞ്ഞു. അവര്‍ സുഹൃത്തുക്കളായിരുന്നു. ആ പയ്യനെ അടിക്കാന്‍ വേണ്ടി മകള്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നില്ല. ഒരേ പ്രായക്കാരായ അവര്‍ തമ്മില്‍ ഫ്രണ്ട്‌സായിരുന്നു. എന്നാല്‍ ഫ്രണ്ട്ഷിപ്പ് റിലേഷന്‍ഷിപ്പാകണമെന്ന് ആവശ്യപ്പെട്ട് പയ്യന്‍ ശല്യം ചെയ്തിരുന്നു. 

ഫോണിലൂടെ മോശപ്പെട്ട രീതിയില്‍ സംസാരിക്കുമായിരുന്നു. മോശം വീഡിയോകളും അയക്കുമായിരുന്നു. മകളെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ശല്യം ചെയ്യുന്നത് ഒഴിവാക്കിത്തരണമെന്ന് മറ്റു കൂട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. അടിക്കാനൊന്നും പറഞ്ഞിട്ടില്ല. മര്‍ദ്ദിച്ച സമയത്ത് അടിക്കുകയൊന്നും ചെയ്യരുതെന്ന് പറഞ്ഞ് മകള്‍ തടഞ്ഞു. ക്വട്ടേഷനൊന്നും കൊടുത്തിട്ടില്ല. മകള്‍ അങ്ങനെയൊരു കുട്ടിയല്ലെന്നും അമ്മ പറഞ്ഞു. 

ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ ഒളിത്താവളത്തില്‍ നിന്നും ലക്ഷ്മിപ്രിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലക്ഷ്മിപ്രിയയുടെ മൊബൈല്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലാണ് ഒളിച്ചുകഴിഞ്ഞ വീടു കണ്ടെത്തിയത്. കേസിലെ മറ്റൊരു പ്രതിയായ മഞ്ഞുമ്മല്‍ സ്വദേശി അമലിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിസിഎയ്ക്ക് പഠിക്കാന്‍ കൊച്ചിയിലേക്ക് പോയപ്പോള്‍, ബിസിഎയ്ക്ക് ഒപ്പം പഠിച്ചിരുന്ന സഹപാഠിയുടെ സുഹൃത്തുമായി പ്രണയത്തിലായി എന്നാണ് ലക്ഷ്മിപ്രിയ പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ അയിരൂര്‍ സ്വദേശിയായ യുവാവ് പ്രണയബന്ധത്തില്‍ നിന്നും പിന്മാറാന്‍ കൂട്ടാക്കിയില്ല. 

ബന്ധത്തില്‍നിന്ന് പിന്മാറാതിരുന്നതോടെ ഇയാളെ തല്ലിച്ചതക്കാനായി പുതിയ കാമുകന് ലക്ഷ്മിപ്രിയ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. പുതിയ കാമുകനും ലക്ഷ്മിപ്രിയയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. ഇതനുസരിച്ച് കാമുകന്റെ സുഹൃത്തുക്കളായ ഗുണ്ടാ സംഘം ഈ മാസം അഞ്ചിന് അയിരൂര്‍ സ്വദേശിയായ 19 കാരനെ തട്ടിക്കൊണ്ടു പോയി. ഏറണാകുളത്തെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ചു വിവസ്ത്രനാക്കി മര്‍ദിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. 

ഇതിനുശേഷം യുവാവിന്റെ പണവും മൊബൈലും വാച്ചുമെല്ലാം കൈവശപ്പെടുത്തുകയും ചെയ്തു. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ യുവാവിനെ പിന്നീട് പ്രതികള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ലക്ഷ്മിപ്രിയയും പുതിയ കാമുകനും ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരുമാണ് കേസിലെ പ്രതികള്‍. അതിനിടെ യുവതിയുമായി മകന്‍ പ്രണയത്തിലായിരുന്നില്ലെന്നും മകനെ വിട്ടുകിട്ടാന്‍ സംഘം പണം ആവശ്യപ്പെട്ടെന്നും യുവാവിന്റെ പിതാവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com