കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകര റൂറല്‍ എസ്പി ഓഫീസിലെത്തിച്ചു. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് ഷാഫിയെ കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നാണ് ഷാഫിയെ കണ്ടെത്തിയത് എന്നാണ് ആദ്യം ലഭിച്ച വിവരം.
ഡിഐജി പുട്ട വിമലാദിത്യ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ വടകരയിലെ എസ്പി ഓഫീസില്‍ എത്തിയിട്ടുണ്ട്. വടകരയിലെ റൂറല്‍ ആസ്ഥാനത്തെത്തിച്ച ശേഷമായിരിക്കും ഷാഫിയെ താമരശ്ശേരിയിലേക്ക് കൊണ്ടുവരിക.
ഏപ്രില്‍ ഏഴിനാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് കണ്ടെത്തിയത്. ഷാഫിയെ വൈകിട്ടോടെ പൊലീസ് സംഘം താമരശ്ശേരിയിലെത്തിക്കുമെന്നാണ് സൂചന. ഷാഫിക്കൊപ്പമുണ്ടായിരുന്ന ഭാര്യയെ അന്നുരാത്രി റോഡില്‍ ഇറക്കിവിട്ടിരുന്നു.
രാത്രി ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘമാണ് ഷാഫിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്. ആരാണ് തട്ടിക്കൊണ്ടുപോയത് എന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഷാഫിയുടെ ഫോണ്‍ കരിപ്പൂരിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും കണ്ടെത്തിയിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് 3 കര്‍ണാടക സ്വദേശികളടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ കാസര്‍കോട് സ്വദേശിയാണ്.
നേരത്തേ ഷാഫിയുടെ വിഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്തു സംഘമാണു സംഭവത്തിനു പിന്നിലെന്നും, സൗദിയില്‍ നിന്നു കവര്‍ച്ച ചെയ്ത 325 കിലോ സ്വര്‍ണത്തിന്റെ വിലയായ 80 കോടി രൂപയില്‍ സംഘത്തിന്റെ വിഹിതമായ 20 കോടി ആവശ്യപ്പെട്ടാണു തന്നെ തട്ടിക്കൊണ്ടു പോയതെന്നും വിഡിയോയില്‍ വ്യക്തമാക്കിയ ഷാഫി, എല്ലാറ്റിനും പിന്നില്‍ സഹോദരന്‍ നൗഫല്‍ ആണെന്നും ആരോപിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ മദനിക്ക് കേരളത്തിലേക്ക് വരാം; സുപ്രീംകോടതി അനുമതി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ