എസ്ആർഐടിയുമായുള്ള ബന്ധം 2018ൽ അവസാനിപ്പിച്ചു; എഐ ക്യാമറയിൽ പങ്കില്ല: ഊരാളുങ്കൽ

എഐ ക്യാമറ വിവാദത്തിൽ പെട്ട കമ്പനി എസ്ആർഐടിയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂർ: എഐ ക്യാമറ വിവാദത്തിൽ പെട്ട കമ്പനി എസ്ആർഐടിയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. സമൂഹമാധമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാരാരും തങ്ങളുടെ ഡയറക്ടർമാർ അല്ലെന്ന് സൊസൈറ്റി മാനേജിങ് ഡയറക്ടർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്കമാക്കി. 

ബം​ഗളൂരു ആസ്ഥാനമായ എസ്ആർഐടി ഒരു ആശുപത്രി സോഫ്റ്റ്‌വെയർ വികസനപദ്ധതി 2016ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നൽകി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിൻ്റെ പേരാണ് യുഎൽസിസിഎസ് എസ്ആർഐടി. 
രണ്ടു സ്ഥാപനത്തിലെയും ഡയറക്റ്റർമാർ അതിൽ അംഗങ്ങൾ ആയിരുന്നു. യുഎൽസിസിഎസ് എസ്ആർഐടിയുടെ ദൗത്യം 2018ൽ അവസാനിക്കുകയും തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. യുഎൽസിസിഎസ് എസ്ആർഐടി ഇപ്പോൾ നിലവിലില്ല.

എന്നാൽ, കമ്പനികളുടെ വിവരങ്ങൾ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്സൈറ്റുകളിൽൽ എസ്ആർടി എന്നു തെരഞ്ഞാൽ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരം‌കൂടി വരാറുണ്ട്. അവരുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്‌സൈറ്റിൽ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു പലരും എസ്ആർഐടി എന്നു കേൾക്കുന്നിടത്തെല്ലാം തങ്ങളെ കൂട്ടിക്കെട്ടാൻ മുതിരുന്നത്. എസ്ആർഐടി അല്ല യുഎൽസിസിഎസ് എസ്ആർഐടി. എസ്ആർഐടി സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാൽ എസ്ആർഐടി പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ യുഎൽസിസിഎസ് എസ്ആർഐടി ആണ് യഥാർത്ഥ എസ്ആർഐടി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം.

എസ്ആർഐടിയുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ യുഎൽസിസിഎസിന് ഒരു ബന്ധവുമില്ല. അതിനാൽ, ഈ വിഷയത്തിൽ ഊരാളുങ്കളിനെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്നും അത്തരം വാർത്ത നൽകിയ മാധ്യമങ്ങൾ അതു തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓൺലൈനിൽനിന്നടക്കം ആ പരാമർശങ്ങൾ പിൻവലിക്കണമെന്നും ഊരാളുങ്കൽ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com