ഇരിങ്ങാലക്കുട: പൊലീസ് ജീപ്പിന്റെ മുൻ സീറ്റിൽ സ്റ്റിയറിങ് പിടിച്ച് ആവേശം കൊള്ളുന്ന ശ്രീഹരിയുടെ സന്തോഷം കണ്ട് അമ്മ പ്രിയലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു. അവന്റെ കുറേ നാളത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ടായിരുന്നു ആ കണ്ണുകളിൽ. പൊലീസുകാരുടെ ബൊലേറോ ജീപ്പിൽ കയറണമെന്ന് ഭിന്നശേഷക്കാരനായ മകൻ വാശിപിടിച്ചപ്പോൾ എന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു വീട്ടുകാർ.
ഒടുവിൽ സമീപവാസി ഇന്ദ്രനോട് കാര്യം പറഞ്ഞു. അദ്ദേഹം വഴിയാണ് ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്ഐയോട് ആവശ്യം പറഞ്ഞത്. പിന്നെ കാര്യങ്ങൾ എളുപ്പമായി. സ്റ്റേഷനിലെ ട്രാഫിക് ചുമതലയുള്ള എസ്ഐ എൻകെ അനിൽ തന്നെ ശ്രീഹരിയുടെ ആ ആഗ്രഹം സാധിപ്പിച്ചു കൊടുത്തു.
ജീപ്പിൽ കയറിയ ശ്രീഹരി ആദ്യം ഡ്രൈവറുടെ സീറ്റിൽ കയറിയിരുന്ന് സ്റ്റിയറിങ് തിരിച്ചുനോക്കി. പിന്നീട് അമ്മയോടൊപ്പം പിറകിലെ സീറ്റിലിരുന്നു. തുടർന്ന് പൊലീസ് ഡ്രൈവർ ഷിബു ശ്രീഹരിയുമായി ജീപ്പിൽ കൂടൽമാണിക്യം ക്ഷേത്രം വരെ കൊണ്ടുപോയി തിരിച്ച് സ്‌റ്റേഷനിലെത്തിച്ചു.
ഐക്കരക്കുന്ന് എളന്തോളി വീട്ടിൽ സച്ചിന്റെയും പ്രിയലക്ഷ്മിയുടേയും മകനാണ് ഭിന്നശേഷിക്കാരനായ ശ്രീഹരി. നടവരമ്പ് ഗവ ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയാണ് ശ്രീഹരി ഇപ്പോൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ