ആദ്യം ഒരുലക്ഷം വാങ്ങി, കൂടുതല്‍ പണത്തിനായി ഭീഷണി; ക്രിപ്‌റ്റോ കറന്‍സി കേസ് 'കൊള്ളയാക്കി' മാറ്റി ബംഗളൂരു പൊലീസ്, അറസ്റ്റിനായി നിയമോപദേശം

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസിലെ ഉദ്യോഗസ്ഥരുടെ അറസ്റ്റിന് നിയമോപദേശം തേടി പൊലീസ്
കൊച്ചി ഡിസിപി എസ് ശശിധരന്‍ മാധ്യമങ്ങളോട്
കൊച്ചി ഡിസിപി എസ് ശശിധരന്‍ മാധ്യമങ്ങളോട്

കൊച്ചി: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസിലെ ഉദ്യോഗസ്ഥരുടെ അറസ്റ്റിന് നിയമോപദേശം തേടി പൊലീസ്. തുടര്‍നടപടികള്‍ക്കായി നിയമോപദേശം തേടിയതായും കുറച്ചുകാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ എത്തിയവരാണ് ഭയപ്പെടുത്തി പണം അപഹരിക്കല്‍ കേസില്‍ പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു.

 ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ ബംഗളൂരു പൊലീസിലെ സിഐ അടക്കം നാലുപേരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതിയിലാണ് കളമശേരി പൊലീസിന്റെ നടപടി. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വൈറ്റ്ഫീല്‍ഡ് സൈബര്‍ പൊലീസ് സ്റ്റേഷന്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ മൊഴിയനുസരിച്ച് കസ്റ്റഡിയിലെടുത്ത കുമ്പളങ്ങി സ്വദേശികളായ രണ്ട് യുവാക്കളാണ് ബംഗളൂരു പൊലീസിനെതിരെ കേരള പൊലീസില്‍ പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചു എന്ന വകുപ്പാണ് വൈറ്റ്ഫീല്‍ഡ് സൈബര്‍ പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ നാലംഗ പൊലീസ് സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നും എസ് ശശിധരന്‍ പറഞ്ഞു.

കേസില്‍ നിന്ന് ഒഴിവാക്കാന്‍ കുമ്പളങ്ങി സ്വദേശികളോട് ആദ്യം 25 ലക്ഷം രൂപയാണ് സിഐ അടങ്ങുന്ന നാലംഗ സംഘം ചോദിച്ചത്. പിന്നീട് പത്തുലക്ഷം തന്നാല്‍ വിടാമെന്നായി. യുവാക്കളില്‍ ഒരാളില്‍ നിന്ന് ആദ്യം ഒരു ലക്ഷം വാങ്ങി. രണ്ടാമത്തെയാളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെടുത്തു. ഒടുവില്‍ ഒരു ലക്ഷം രൂപ തന്ന യുവാവിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുമായി കേരള പൊലീസിനെ സമീപിച്ചത്. മൂന്ന് ലക്ഷം രൂപ തന്ന യുവാവിനെ വിട്ടയച്ച സമയത്താണ് സിഐ അടക്കമുള്ളവരെ പിടികൂടിയത്. നിലവില്‍ കുമ്പളങ്ങി സ്വദേശികളായ യുവാക്കള്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ പ്രതികളല്ലെന്നാണ് അറിയുന്നതെന്നും ശശിധരന്‍ പറയുന്നു.

ആയിരം രൂപ കൊടുത്താല്‍ 1030 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ തട്ടിപ്പാണ് വൈറ്റ്ഫീല്‍ഡ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു സ്ത്രീക്ക് 26 ലക്ഷം രൂപ നഷ്ടപ്പെട്ട കേസാണ് അന്വേഷിക്കുന്നത്. ഐടി ആക്ട് ,വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് അവിടെ കേസെടുത്തിരിക്കുന്നത്. സിഐ അടക്കം നാലു പൊലീസുകാരെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് കര്‍ണാടകയില്‍ നിന്ന് എത്തിയ ഡിസിപിയോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതായും ശശിധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com