സുകുമാരന്‍ നായരുടെ പൊട്ട് വിശ്വാസം, കണ്ണട ശാസ്ത്രം; പി ജയരാജന്‍ 

മിത്ത്' വിവാദത്തില്‍ സിപിഎം ഒന്നും തിരുത്തിയിട്ടില്ലെന്ന് പി ജയരാജന്‍
ജി സുകുമാരന്‍ നായര്‍, പി ജയരാജന്‍
ജി സുകുമാരന്‍ നായര്‍, പി ജയരാജന്‍

കണ്ണൂര്‍: 'മിത്ത്' വിവാദത്തില്‍ സിപിഎം ഒന്നും തിരുത്തിയിട്ടില്ലെന്ന് പി ജയരാജന്‍. സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. ജി സുകുമാരന്‍ നായരുടെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് താഴെ മൂക്കിലെ കണ്ണട ശാസ്ത്രത്തിന്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു. 

'മിത്ത്' വിവാദത്തില്‍ സിപിഎം തിരുത്തിയില്ലെന്ന് പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ പറഞ്ഞത് വളരെ വ്യക്തമാണ്. മതവിശ്വാസത്തിനെതിരായി സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

സ്പീക്കര്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ്. സ്പീക്കറുടെപേര് നാഥൂറാം ഗോഡ്സെ എന്നായിരുന്നെങ്കില്‍ കെ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നെന്നുംറിയാസ് പറഞ്ഞു. ലോകസ്ഭാ തെരഞ്ഞടുപ്പിന് ഇത് നല്ലൊരു അവസരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ കാര്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്. വളരെ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ സാമുദായിക മതധ്രൂവീകരണമാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്നും റിയാസ് പറഞ്ഞു.

അതേസമയം, സ്പീക്കറുടെ 'മിത്ത്' പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍എസ്എസ് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. പരാമര്‍ശത്തില്‍ സ്പീക്കര്‍ ഖേദം നടത്തണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍എസ്എസ്. തുടര്‍സമരരീതികള്‍ നാളത്തെ യോഗത്തില്‍ തീരുമാനമാകുമെന്നാണ് വിവരം.

പ്രതിഷേധത്തില്‍ ഇതരസംഘടനകളുമായി യോജിക്കണോ, എന്‍എസ്എസ് മാത്രം മതിയോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. എംവി ഗോവിന്ദന്‍ നിലപാടില്‍ മാറ്റം വരുത്തിയെങ്കിലും സ്പീക്കര്‍ വിഷയത്തില്‍ മാപ്പു പറയണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്നതാണ് എന്‍എസ്എസിന്റെ പൊതുവികാരം.

നാമജപയാത്ര നടത്തിയതിനു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഹൈക്കോടതിയില്‍ ഇന്നലെ ഹര്‍ജി നല്‍കി. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്. ഞങ്ങള്‍ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്' എന്ന മുദ്രാവാക്യവുമായി നടത്തിയ നാമജപയാത്രയെത്തുടര്‍ന്ന് തന്നെയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം എന്‍ എസ് എസ് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് സംഗീത് കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം.

നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ മാര്‍ഗതടസമുണ്ടാക്കിയില്ലെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com