ആലപ്പുഴ: ആലപ്പുഴ പുന്നമട കായലിൽ 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് അരങ്ങേറും. 2017ന് ശേഷം ഇതാദ്യമായാണ് ടൂറിസം കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. ഒൻപതു വിഭാഗങ്ങളിലായി പത്തൊൻപത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ ജലമേളയിൽ പങ്കെടുക്കുന്നത്.
രാവിലെ 11 മണിക്ക് ഹീറ്റ്സ് നടക്കും. ചുണ്ടൻ വള്ളങ്ങൾക്ക് 5 ഹീറ്റ്സ് ഉണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയൻ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നെഹ്റു പ്രതിമയിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തും. തുടർന്നാണു ജലമേള ഉദ്ഘാടനം ചെയ്യുക. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ രാജൻ, സജി ചെറിയാൻ, എം ബി രാജേഷ്, വീണാ ജോർജ്, വി അബ്ദുറഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.
മൂന്ന് മണിക്ക് മത്സരം പുനരാരംഭിക്കും. നാല് ട്രാക്കുകളിലായാണു വള്ളങ്ങൾ മത്സരിക്കുന്നത്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണു ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക. വൈകിട്ട് അഞ്ച് മണിക്കാണ് ഫൈനൽ. 5.30 ന് മന്ത്രി പി പ്രസാദ് വിജയികൾക്കു ട്രോഫികൾ സമ്മാനിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ