സിപിഎം ആളെ വച്ച് അന്വേഷിച്ചോട്ടെ, തോമസ് ഐസക്ക് ആയാല്‍ നല്ലത്; വെല്ലുവിളിച്ച് കുഴല്‍നാടന്‍

തന്റെ അഭിഭാഷക സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഏത് ഏജന്‍സിയെ വച്ചും അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍
മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്
മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്

കൊച്ചി: തന്റെ അഭിഭാഷക സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഏത് ഏജന്‍സിയെ വച്ചും അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഇഡിയോ വിജിലന്‍സോ ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ. തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായി മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിക്ക് അകത്ത് ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് അന്വേഷിക്കുന്നതിന് സ്വന്തമായി കമ്മീഷനെ വെയ്ക്കുന്ന രീതിയാണാലോ സിപിഎമ്മിനുള്ളത്. തന്റെ സ്ഥാപനത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അത്തരത്തില്‍ കമ്മീഷനെ വെച്ച് അന്വേഷിക്കാന്‍ സിപിഎമ്മിനെ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ പോരാ!, സാമ്പത്തിക വിദഗ്ധനും കുറച്ചെങ്കിലും മര്യാദ പുലര്‍ത്തുകയും ചെയ്യുന്ന തോമസ് ഐസക്കിനെ അന്വേഷണത്തിന് വെയ്ക്കണമെന്ന് നിര്‍ദേശിക്കുന്നു. അദ്ദേഹത്തിന് വന്ന് രേഖകള്‍ പരിശോധിക്കാം. ഏത് പരിശോധനയോടും സഹകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

തന്റെ സ്ഥാപനത്തെ കുറിച്ച് അന്വേഷിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും തയ്യാറാവണം. എക്‌സ ലോഞ്ചിക്കിന്റെ 2016 മുതലുള്ള നികുതി കണക്കുകള്‍ പുറത്തുവിടാന്‍ വീണാ വിജയന്‍ തയ്യാറാകുമോ? വീണാ വിജയനെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണാലോ. അത്തരത്തില്‍ എക്‌സ ലോഞ്ചിക്കിന്റെ നികുതി കണക്കുകള്‍ പുറത്തുവിടാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതായും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.

തന്റെ കമ്പനിയുടെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവിടാന്‍ തയ്യാറാണ്. തന്റെ സ്ഥാപനത്തില്‍ നൂറിലധികം പേര്‍ ജോലി ചെയ്തിട്ടുണ്ട്. നൂറ് ജോലിക്കാരുടെ വിശദാംശങ്ങള്‍ തരാൻ താന്‍ തയ്യാറാണ്. വീണയുടെ കമ്പനിയില്‍ ജോലി ചെയ്ത 50 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുമോ? വീണയുടെ കമ്പനിയുടെ ഇടപാടുകള്‍ എല്ലാം ദുരൂഹമാണ്. തന്നെ പോലെ നൂറ് കോടിയുടെ സംരഭകയാണല്ലോ വീണ. അതിനാല്‍ വീണയുടെ കമ്പനിയുടെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവിടാന്‍ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. ഇനി സിപിഎം ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കിലും കുഴപ്പമില്ല, തന്റെ സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തനിക്ക് പൂര്‍ണ സമ്മതമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

താന്‍ ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ല. തന്റെ അഭിഭാഷക സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് നിലക്കൊള്ളുന്നത് എന്ന് പറയുമ്പോള്‍ തന്നെ മാത്രമല്ല, കൂടെയുള്ളവരെയും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിപിഎം നേതാക്കന്മാര്‍ക്ക് വിയര്‍പ്പിന്റെ വില അറിയില്ല. ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന് വേണ്ടി വരുന്ന അധ്വാനം അവര്‍ക്ക് അറിയില്ല. സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന എത്രപേരുണ്ട് പാര്‍ട്ടിയിലെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

തന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന് കോടാനുകോടി രൂപയാണ് നികുതിയായി നല്‍കിയത്. തന്റെ അഭിഭാഷക സ്ഥാപനം കള്ളപ്പണം വെളുപ്പിക്കലിന് വേണ്ടിയാണ് എന്ന് പറയാന്‍ എളുപ്പമാണ്.  കാറല്‍ മാര്‍ക്‌സ് പറഞ്ഞ ചൂഷണം നടത്തുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍. തൊഴിലാളികളുടെ അധ്വാനത്തിന്റെ വിയര്‍പ്പ് പറ്റുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com