കൊച്ചി: കൺസ്യൂമർ ഫെഡിന്റെ സഹകരണ ഓണം വിപണികൾ നാളെ മുതൽ 28 വരെ പ്രവർത്തിക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11.30ന് എറണാകുളം ഗാന്ധി നഗറിലെ കൺസ്യൂമർ ഫെഡ് ആസ്ഥാനത്ത് സഹകരണ മന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 13 ഇനങ്ങളാണ് സർക്കാർ സബ്സിഡിയോടെ നൽകുന്നത്.
പൊതു വിപണിയെക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കിഴിവിൽ നോൺ സബ്സിഡി സാധനങ്ങളും പച്ചക്കറിയും ലഭ്യമാക്കും. ഓണക്കാലത്ത് 100 കോടിയുടെ സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ 200 കോടിയുടെ വിൽപനയാണ് ലക്ഷ്യം വെക്കുന്നതെന്നും ചെയർമാൻ എം മെഹബൂബ് അറിയിച്ചു.
ദേശീയതലത്തിൽ ഇ-ടെൻഡർ വഴിയാണ് ഓണവിപണിയിലേക്കുള്ള സാധനങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഗുണനിലവാരം കുറഞ്ഞ 20 ലോഡ് സാധനങ്ങൾ തിരിച്ചയച്ചു. പ്രധാനമായും തുവര പരിപ്പ്, മല്ലി പയർ എന്നിവയാണ് തിരിച്ചയച്ചതെന്ന് ചെയർമാൻ പറഞ്ഞു. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ് സബ്സിഡിയിൽ ലഭ്യമാക്കുന്നത്. റേഷൻ കാർഡ് മുഖേനയാണ് വിൽപന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ