മാത്യു കുഴൽനാടന്റെ കുടുംബ വീട്ടിലെ റവന്യൂ വകുപ്പ് സർവേ പൂർത്തിയായി; റിപ്പോർട്ട് തിങ്കളാഴ്ച

അളന്നു തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, മണ്ണിട്ട് നികത്തിയോ എന്നിവ സംബന്ധിച്ചായിരിക്കും റിപ്പോർട്ട്
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് നിൽക്കുന്ന ഭൂമിയിൽ റവന്യൂ വകുപ്പ് നടത്തിയ പരിശോധന പൂർത്തിയായി. താലൂക്ക് സർവേ വിഭാ​ഗം തിങ്കളാഴ്ച തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അനധികൃതമായി ഭൂമി മണ്ണിട്ടു നികത്തി എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വെ. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിച്ചത്. 

അളന്നു തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, മണ്ണിട്ട് നികത്തിയോ എന്നിവ സംബന്ധിച്ചായിരിക്കും റിപ്പോർട്ട്. മാത്യു കുഴല്‍നാടന്റെ കുടുംബ വീടിനോടു ചേര്‍ന്ന സ്ഥലത്ത് അനുമതി നല്‍കിയതിലും കൂടുതല്‍ സ്ഥലം മണ്ണിട്ടു നികത്തിയെന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. 

റോഡിനായി സ്ഥലം വിട്ടു നിൽകിയപ്പോൾ വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ടതായി എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് നാല് മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വിവാദം ഉയർന്നതോടെയാണ് റീ സർവേ. 

അതിനിടെ മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാടില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി. അഴിമതി നിരോധന നിയമപ്രകാരം ലഭിച്ച പരാതിയിലാണ് പരിശോധന. ഇപ്പോള്‍ നടത്തുന്നത് അന്വേഷണമല്ലെന്നും പരാതിയിന്മേലുള്ള പ്രാഥമിക പരിശോധനയാണെന്നും വിജിലന്‍സ് വ്യക്തമാക്കി. 

വിജിലന്‍സിനു പുറമേ, സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും റവന്യു പരിശോധനാ വിഭാഗവും മൂന്നു മാസത്തിലധികമായി കുഴല്‍നാടന്റെ ഭൂമി ഇടപാട് പരിശോധിക്കുന്നുണ്ട്. പ്രഖ്യാപിത വരുമാനത്തിന്റെ 30 ഇരട്ടിയോളം മാത്യു കുഴല്‍നാടന്‍ സ്വത്തു സമ്പാദിച്ചു എന്നാണ് സിപിഎം ആരോപിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com