'ഓര്‍മയില്ലേ ചെമ്പ്'; 99 സീറ്റുകള്‍ നല്‍കിയാണ് അധികാരത്തിലെത്തിച്ചത്; മാധ്യമങ്ങള്‍ക്കെതിരെ പിണറായി

നിരന്തരം വാര്‍ത്തകള്‍ നല്‍കിയാല്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടുപോകുമെന്നാണ് മാധ്യമങ്ങളുടെ ധാരണയെന്ന് പിണറായി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പിണറായി വിജയന്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പിണറായി വിജയന്‍


കോട്ടയം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിരന്തരം വാര്‍ത്തകള്‍ നല്‍കിയാല്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടുപോകുമെന്നാണ് മാധ്യമങ്ങളുടെ ധാരണയെന്ന് പിണറായി പറഞ്ഞു.. ഇവര്‍ക്ക് ഇപ്പോഴും ജനങ്ങളെ അറിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ 'ചെമ്പ്' ഓര്‍മയില്ലേ? 99 സീറ്റും തന്നാണ് ജനങ്ങള്‍ വീണ്ടും അധികാരത്തില്‍ എത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍. ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് നല്ല വീറോടെയും വാശിയോടെയും അവതരിപ്പിക്കുകയാണ്. നെഗറ്റീവ് കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ വല്ലാതെ ഒറ്റപ്പെട്ട് പോകുമെന്നാണ് കരുതുന്നത്. ഇവര്‍ക്ക് കേരളത്തിലെ ജനങ്ങളെ ഇതേവരെ മനസിലായിട്ടില്ലെന്നതാണ് വസ്തുത. നമ്മുടെ നാട്ടിലെ പ്രചരണത്തിന്റെ രീതി ഇതായിരുന്നെങ്കില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമായിരുന്നോ?. ഓര്‍മയില്ലേ ചെമ്പ്?. ഞങ്ങള്‍ക്ക് വിശ്വാസം ജനങ്ങളിലാണ്. അവര്‍ അവരുടെ അനുഭവത്തിലാണ് കാര്യങ്ങള്‍ വിലയിരുത്തിയത്. നേരത്തെതില്‍ നിന്നും 99 സീറ്റുകള്‍ നല്‍കിയാണ് ജനം അധികാരത്തിലെത്തിച്ചത്'- പിണറായി പറഞ്ഞു. 

പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ഡലത്തിന്റെ യഥാര്‍ത്ഥ സ്ഥിതി എല്ലാവര്‍ക്കും അറിയാം. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടും.വികസനം നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന് നിരാശയായിരുന്നു. യുഡിഎഫ് ഭരണകാലത്ത് വികസനങ്ങള്‍ നടന്നില്ല. നാഷണല്‍ ഹൈവേ അടക്കം മുന്നോട്ടുപോയില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടമണ്‍ കൊച്ചി ഹൈവേ യാഥാര്‍ത്ഥ്യമാക്കി. വികസന കാര്യത്തില്‍ നാട് ഒരുപാട് മുന്നോട്ടു പോയി.

2016 ന് മുമ്പ് ഇവിടെ ഒന്നും നടക്കില്ലെന്ന ചിന്തയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് വന്ന ശേഷം അത് മാറി. ഉണ്ടായ തടസങ്ങള്‍ എല്ലാം ഇടത് സര്‍ക്കാര്‍ നേരിട്ടു. യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് നാഷണല്‍ ഹൈവേ വരാന്‍ താമസം നേരിട്ടത്. ഒടുവില്‍ ഇടത് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് നല്‍കിയതിന് ശേഷമാണ് നാഷണല്‍ ഹൈവേ യാഥാര്‍ത്ഥ്യമായി.ഗെയില്‍ പാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ യുഡിഎഫ് വിമുഖത കാട്ടി.

2016ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കി. ഇപ്പോള്‍ ആ പൈപ്പ് ലൈനിലൂടെ വാതകം മംഗലാപുരത്തേക്ക് പോകുന്നു. കേരളത്തിലെ ചില വീടുകളിലെ അടുക്കളയില്‍ ഗ്യാസ് എത്തിക്കഴിഞ്ഞു. ചില ഫാക്ടറികളിലും ഇന്ധനമായി ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com