ഗവര്‍ണര്‍ രാജിവയ്ക്കണം; പഴയ പോലെ രാഷ്ട്രീയ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന് നല്ലത്;എംവി ഗോവിന്ദന്‍

മുന്‍പ് എത്രയോ വട്ടം മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നും ഒരു കാമ്പുമില്ലെന്ന് പിന്നീട് മനസിലായിട്ടുണ്ട്.
എംവി ​ഗോവിന്ദന്റെ വാർത്താസമ്മേളനം/ ഫെയ്സ്ബുക്ക്
എംവി ​ഗോവിന്ദന്റെ വാർത്താസമ്മേളനം/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണ്. സുപ്രീം കോടതി തള്ളിയിട്ടും ഗവര്‍ണര്‍ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ലെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി നിലപാട് വളരെ വ്യക്തയോടെ പുറത്തുവന്നിട്ടും കോടതി തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടല്ല ഗവര്‍ണര്‍ സ്വീകരിച്ചതെന്ന് വ്യക്തമാണ്. തനിക്ക് സുപ്രീംകോടതിയോടോ മറ്റേതെങ്കിലും സംവിധാനത്തോടോ അല്ല പ്രതിബദ്ധത, പ്രസിഡന്റിനോടാണ് എന്ന ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രസിഡന്റിനെപോലും ഭരണഘടണാപരമായി കൈകാര്യം ചെയ്യാന്‍ അധികാരമുള്ള സുപ്രീംകോടതി നിര്‍ദേശം തനിക്ക് ബാധകമല്ല എന്നാണ് ഗവര്‍ണര്‍ പറയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

താന്‍ റബര്‍ സ്റ്റാമ്പ് അല്ലെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ തന്നെയാണ് തന്നെ സമ്മര്‍ദത്തിലാക്കിയെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. വിസി പുനര്‍നിയമനത്തില്‍ അതില്‍ ഒരുബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. മുന്‍പ് എത്രയോ വട്ടം മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നും ഒരു കാമ്പുമില്ലെന്ന് പിന്നീട് മനസിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരും രാജിവയ്ക്കുന്ന പ്രശ്‌നമേയില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. 

വിസിയോട് ഗവര്‍ണര്‍ക്കുള്ള  വിരോധത്തിനുള്ള അടിസ്ഥാനം രാഷ്ട്രീയമാണ്. ചരിത്രകോണ്‍ഗ്രസില്‍ ആര്‍എസ്എസ് വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് കാരണം. ഗവര്‍ണര്‍ പറയുന്നത് എല്ലാ വ്യാജമാണ്. വിശുദ്ധ പശു എന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ഇദ്ദേഹത്തെ പിന്തുണയ്ക്കാന്‍ പോയ ഒരു മാധ്യമങ്ങളും പ്രതിപക്ഷവും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹത്തിന് നല്ലത് പഴയപോലെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതാകും നല്ലതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com