ന്യൂഡല്‍ഹി: കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്റെയടക്കമുള്ള ജാമ്യാപേക്ഷ ഹര്‍ജികള്‍ അന്തിമവാദം കേള്‍ക്കുന്നതിനായി അടുത്ത മാസം 17ലേക്ക് മാറ്റി സുപ്രീംകോടതി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സജിത്ത് പതിനെട്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കാണിച്ച് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. കേസിലെ ആറാം പ്രതിയാണ് സജിത്ത്. സജിത്തിന്റെ ഹര്‍ജിയെ സംസ്ഥാനം ശക്തമായി എതിര്‍ക്കുകയായിരുന്നു. ക്രൂരഹൃദയനായ കുറ്റവാളിയാണ് സജിത്തെന്നും ബിസിനസ് പകപോക്കലിന് നടത്തിയ ക്രൂരകൊലപാതകമായിരുന്നുവെന്നും ജാമ്യത്തെ എതിര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പകയില്‍ നിരാപരാധികള്‍ വരെ കൊല്ലപ്പെട്ടെന്നും സംസ്ഥാനം വ്യക്തമാക്കി. സജിത്ത് നീതിവ്യവസ്ഥയുടെ ദയ അര്‍ഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
അപ്പീല്‍ പരിഗണിക്കാന്‍ നീണ്ടു പോകുന്നതിനാലാണ് സജിത്ത് ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ കെ എന്‍ ബാലഗോപാല്‍, സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി. സജിത്തിനായി മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി, സുഭാഷ് ചന്ദ്രന്‍, കവിത സുഭാഷ് എന്നിവര്‍ ഹാജരായി.
എവറസ്റ്റ് ചിട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ രമേശ്, സഹോദരി ലത, കാര്‍ ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ 2005 ജൂലൈ 20ന് ഹിമാലയ ചിട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ സജിത്ത് , ബിനീഷ് തുടങ്ങിയവര്‍ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹിമാലയ ?ഗ്രൂപ്പിന്റെ എം ഡി സ്ഥാനം രാജിവെച്ച രമേശ് എവറസ്റ്റ് ചിട്ട്‌സ് എന്ന സ്ഥാപനം തുടങ്ങിയതിലെ വൈരാ?ഗ്യമായിരുന്നു കൊലപാതക കാരണം. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ രമേശും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറ്റിയ ശേഷം അപകടമാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതികള്‍ ശ്രമിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ