ഷബ്‌നയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെ അമ്മ അറസ്റ്റില്‍, അച്ഛനും സഹോദരിയും ഒളിവില്‍

ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു
ഷബ്‌ന
ഷബ്‌ന

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഷബ്‌നയുടെ ഭര്‍ത്താവിന്റെ അമ്മ നബീസയെയാണ് പൊലീസ് അറസ്റ്റ്  ചെയ്തത്. ഷബ്‌നയുടെ ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്.ഈ മാസം നാലിനാണ് ഷബ്‌നയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ നേരത്തെ അറസ്റ്റിലായ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫയുടെ ജാമ്യാപേക്ഷയും ഒളിവിലുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.കേസില്‍ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്‌നയെ ഹനീഫ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമേ ഷബ്നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു.  മരിക്കുന്നതിന് മുന്‍പ് ഷബ്ന തന്നെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഷബ്നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കള്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഷബ്ന മുറിയില്‍ കയറി ജീവനൊടുക്കിയത്. 
 
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാത്തതില്‍ പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷബ്‌നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പക്ഷേ ഒളിവില്‍ പോയ മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷബ്‌നയുടെ ഭര്‍ത്താവിന് മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com