'രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും വലിയ അയലയോ മത്തിയോ..; യൂട്യൂബറുടെ ജയില്‍ റിവ്യൂ വൈറല്‍ 

യൂട്യൂബ് ചാനലായ 'നാടന്‍ ബ്ലോഗര്‍' വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും വൈന്‍ നിര്‍മ്മിച്ചതിനുമാണ് ഇയാളെ പിടികൂടിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും വൈന്‍ നിര്‍മ്മിച്ചതിനും പിടിയിലായ യൂട്യൂബറുടെ 'ജയില്‍ റിവ്യൂ' സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ചെര്‍പ്പുളശ്ശേരി - തൂത നെച്ചിക്കോട്ടില്‍ അക്ഷജിനെ(21) എക്സൈസ് സംഘം നംവബര്‍ ആറിന് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ അക്ഷജിനെ കോടതി പത്തുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയതിന് പിന്നാലെയാണ് അക്ഷജ്  ജയിലിലെ തന്‍ന്റെ ജീവിതത്തെക്കുറിച്ച് വീഡിയോ ചെയ്തത്. 

'' രാവിലെ കൃത്യം ആറുമണിക്ക് എഴുന്നേല്‍ക്കണം. തുടര്‍ന്ന് വരിവരിയായി നിര്‍ത്തി കണക്കെടുക്കും. രാവിലെ ആറരയ്ക്ക് തന്നെ ഒരു ചായ കിട്ടും. സാധാരണ ചായ. ഒരുപാട് പേര്‍ക്ക് കൊടുക്കുന്നതായതുകൊണ്ട് ക്വാളിറ്റിയൊന്നും നോക്കേണ്ട ആവശ്യമില്ല. ഏഴുമണിക്ക് കുളിക്കാനുള്ള സമയമാണ്. അതിനുശേഷം സെല്ലില്‍ കയറണം. എട്ടുമണിക്ക് രാവിലത്തെ ഭക്ഷണം കഴിക്കാം. അതേസമയം ചപ്പാത്തി ആണെങ്കില്‍ രാവിലെ എട്ടരയാകും. മൂന്ന് ചപ്പാത്തി, റവ ഉപ്പുമാവ്, ഗ്രീന്‍പീസ് കറി എന്നിവയാണ് ലഭിക്കുന്നത്. ഇഡ്ഡലിയാണെങ്കില്‍ അഞ്ചെണ്ണം കിട്ടും. ഇഡലിക്ക് കറിയായി സാമ്പാര്‍ ഉണ്ടാകും. അതിനുശേഷം സുഖമായി ഉറങ്ങാം.'' 

''ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ വരും. പ്ലേറ്റുമായി പോയി ചോറ് വാങ്ങണം. നല്ല ഊണാണ് ലഭിക്കുന്നത്. മീനുണ്ടാകും. ഒരു വലിയ അയലയോ മത്തി ആണെങ്കില്‍ അഞ്ചെണ്ണമോ കിട്ടും. തോരനും മറ്റു കറിയുമൊക്കെ ഉണ്ടാകും. ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ചായ ലഭിക്കും. മൂന്ന് മണിക്ക് ബ്രേക്ക്. അതുകഴിഞ്ഞ് സെല്ലില്‍ തിരിച്ചു കയറണം. നാലുമണിക്ക് വൈകുന്നേരം കഴിക്കാനുള്ള ഭക്ഷണം തരും. ചോറും രസവും അച്ചാറും ആണ് പതിവ്. അത് വൈകുന്നേരം ഏഴ് മണിക്ക് കഴിക്കും. ജയിലില്‍ വിനോദത്തിനായി ക്യാരംസും ചെസും ഒക്കെയുണ്ട്. എല്ലാം കഴിഞ്ഞ് രാത്രി ഒന്‍പത് മണിയോടെ കിടന്നുറങ്ങണം. സെക്യൂരിറ്റി പ്രശ്‌നങ്ങളാല്‍ ലൈറ്റ് ഓഫ് ചെയ്യില്ല'' അക്ഷജിത്ത് വീഡിയോയില്‍ പറയുന്നു. 

കഴിഞ്ഞ നവംബര്‍ 6നാണ് അക്ഷജിനെ(21) എക്‌സൈസ് പിടികൂടുന്നത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിച്ചു യുട്യൂബ് ചാനല്‍ വഴി പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അക്ഷജിന്റെ വീട് എക്‌സൈസ് റെയ്ഡ് ചെയ്യുകയായിരുന്നു. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, നോയ്‌സ് റിഡക്ഷന്‍ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനും ഉപയോഗിച്ച ലാപ്‌ടോപ്പ് എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ അനധികൃതമായി വൈന്‍ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷും 5 ലിറ്റര്‍ വൈനും കൂടി യുവാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com