കൊച്ചി: എറണാകുളത്ത് 52 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ഫിര്‍ദോസ് അലി (28) ലഹരിക്കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയത് അടുത്തിടെയെന്ന് പൊലീസ്. ഫിര്‍ദോസ് അലി ദീര്‍ഘനാളായി കേരളത്തിലാണ് താമസിച്ചിരുന്നത്. കടകളില്‍ പൊറോട്ട അടിക്കുന്ന ജോലിയും മറ്റുമാണ് ഇയാള്‍ ചെയ്തിരുന്നത്.
പുല്ലേപ്പടി പാലത്തിന് താഴെ സ്ഥാപിച്ച സിസിടിവി കാമറയാണ് കേസില്‍ നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്ന പരിസരത്ത് ഫിര്‍ദോസിന്റെ സാന്നിധ്യം പൊലീസിന് വ്യക്തമായി. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
ശനിയാഴ്ച രാവിലെ സിം ആക്ടീവായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കലൂര്‍ ഭാഗത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഫിര്‍ദോസ് അലി (28)യുമായി പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് 13ന് വൈകീട്ടാണ് അസം സ്വദേശിയായ പ്രതി ഫിര്‍ദോസ് അലി സ്ത്രീയെ പരിചയപ്പെടുന്നത്. അഞ്ഞൂറ് രൂപ വാഗ്ദാനം ചെയ്ത് മെട്രോ ട്രെയിനില്‍ കൊണ്ടുപോകാമെന്നു പറഞ്ഞാണ് സ്ത്രീയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്.
തുടര്‍ന്ന് പൊന്നുരുന്നി ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ബലാത്സംഗം ചെയ്തശേഷം ചതുപ്പിലേക്ക് തള്ളുകയായിരുന്നു. രാത്രി പത്തരയോടെ ഇതുവഴി വന്ന ചെറുപ്പക്കാരാണ് പരിക്കേറ്റ സ്ത്രീയെ കാണുന്നത്. ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ച സ്ത്രീയെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ സ്ത്രീ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ