'ഹല്‍വ രുചിച്ചത് നന്നായി, മിഠായി തെരുവിന് ഒരു പ്രശസ്തിയായി'; ഇഷ്ടം നോക്കിയല്ല സുരക്ഷ, അത് നല്‍കിയിരിക്കും; ഗവര്‍ണറെ പരിഹസിച്ച് മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടം വെച്ചല്ല സുരക്ഷ കൊടുക്കുന്നത്. അത് ആ സ്ഥാനത്തിനുള്ള സുരക്ഷയാണ്. ആ സുരക്ഷ നിര്‍ബന്ധമായും കൊടുത്തിരിക്കും
പിണറായി വിജയന്‍ കൊല്ലത്ത് മാധ്യമങ്ങളെ കാണുന്നു
പിണറായി വിജയന്‍ കൊല്ലത്ത് മാധ്യമങ്ങളെ കാണുന്നു


കൊല്ലം: മിഠായി തെരുവിലൂടെയുള്ള പ്രോട്ടോകോള്‍ ലംഘിച്ചുള്ള ഗവര്‍ണറുടെ യാത്ര ആ പദവിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ ഇഷ്ടം നോക്കിയല്ല സുരക്ഷയൊരുക്കുന്നത്. സെഡ് പ്ലസ് കാറ്റഗറിയുള്ള ഗവര്‍ണര്‍ക്ക് സുരക്ഷ കൊടുക്കാനുള്ള ഉത്തരവാദിത്തം കേരളാ പൊലിസിനുണ്ട്. അത് നല്‍കിയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ യാത്രിയിലൂടെ കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമാണെന്ന് ഗവര്‍ണര്‍ കാണിച്ചുതന്നെന്നും മുഖ്യമന്ത്രി നവകേരള സദസിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'ഇതുപോലുള്ള സ്ഥാനത്ത് ഇരിക്കുന്നവര്‍ ചെയ്യേണ്ട കാര്യമല്ല അത്. കേരളത്തിന്റെ ക്രമസമാധാനനില വളരെ ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് തന്നെ ഇതിലൂടെ ബോധ്യമായി. ക്രമസമാധാനനില ഭദ്രമാണെങ്കിലും അങ്ങനെ ചെയ്യാന്‍ പാടില്ല. പ്രോട്ടോകോള്‍ ലംഘിച്ച് തോന്നിയപോലെ നടക്കുന്നത് അനുകരണീയമായ മാതൃകല്ല. അത് ചെയ്തത് തീര്‍ത്തും തെറ്റായ കാര്യമാണ്. അവിടെ പോയി കടകളില്‍ കയറി ഹല്‍വ രുചിച്ച് നോക്കിയത് നന്നായി, മിഠായി തെരുവിന് ഒരു പ്രശസ്തിയായി'- മുഖ്യമന്ത്രി പറഞ്ഞു. 

'അദ്ദേഹം കത്തുകൊടുത്താലും ഇല്ലെങ്കിലും സെഡ് പ്ലസ് കാറ്റഗറിയുള്ള ഗവര്‍ണര്‍ക്ക് സുരക്ഷ കൊടുക്കാനുള്ള ഉത്തരവാദിത്തം കേരളാ പൊലിസിനുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടം വെച്ചല്ല സുരക്ഷ കൊടുക്കുന്നത്. അത് ആ സ്ഥാനത്തിനുള്ള സുരക്ഷയാണ്. ആ സുരക്ഷ നിര്‍ബന്ധമായും കൊടുത്തിരിക്കും'.

'ഗവര്‍ണര്‍ക്കെതിരെ നിയതമായ രീതിയിലുളള പ്രകടിതരൂപങ്ങളാണ് ഇവിടെ ഉണ്ടായത്. അത് അനിയന്ത്രിതമായ കാര്യങ്ങളല്ല. അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത് പ്രതിഷേധിക്കേണ്ട കാര്യം ചെയ്തപ്പോഴാണ്. അതിന് മറ്റ് മാനങ്ങളില്ല. അദ്ദേഹം കണ്ടതുപോലെ ഗൂണ്ടകളോ, ക്രിമിനലുകളോ തുടങ്ങിയ വിശേഷണപദങ്ങള്‍ ചേരുന്നവരല്ല ഇത് നടത്തിയത്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികള്‍, അവരുടെ മേഖലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ഗവര്‍ണര്‍ ചെയ്തപ്പോഴാണ് ചാന്‍സലറുടെ നടപടിയെ ചോദ്യം ചെയ്തത്. അത് ജനാധപത്യ സംവിധാനത്തിന്റെ കരുത്തും കേരളത്തിന്റെ പ്രത്യേകതയുമാണ്'- പിണറഖായി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com