ന്യൂഇയര്‍ ആഘോഷം: ടാറ്റൂ കേന്ദ്രങ്ങളും മാളുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നു കടത്ത്; മാസങ്ങളോളം നിരീക്ഷണത്തില്‍, യുവാവ് പിടിയില്‍

പുതുവത്സരാഘോഷം ലക്ഷ്യമാക്കി വില്‍പ്പനയ്ക്ക് എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍
അജിത്
അജിത്

തൃശൂര്‍: പുതുവത്സരാഘോഷം ലക്ഷ്യമാക്കി വില്‍പ്പനയ്ക്ക് എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍. കുന്ദംകുളം വെസ്റ്റ് മങ്ങാട് സ്വദേശി കൊത്തോട്ട് വീട്ടില്‍ അജിത് (27) ആണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും സിന്തറ്റിക് ക്രിസ്റ്റല്‍ രൂപത്തിലുള്ള 40 ഗ്രാം എംഡിഎംഎ, 15 ചെറിയ ബോട്ടിലുകളിലായി കൊണ്ടുവന്ന ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ബംഗളൂരില്‍ നിന്നും ബസ് മാര്‍ഗം തൃശൂരില്‍ എത്തിയ ഇയാളെ മണ്ണുത്തിയില്‍ വെച്ചാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ നിന്നും തൃശൂരിലെത്തിക്കുന്ന മയക്കുമരുന്ന് ടാറ്റൂ കേന്ദ്രങ്ങളും, മാളുകളും, കോളേജ് ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസും ലഹരിവിരുദ്ധ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. 

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവു വില്‍പ്പന നടത്തിയതിന് 2016ല്‍ കുന്നംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ പ്രതിയാണ്. 2022ല്‍ ഒരു കൊലപാതക ശ്രമക്കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  ഇയാളെക്കുറിച്ച് പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് മയക്കുമരുന്ന് സഹിതം അജിത് പിടിയിലായത്. ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയവരെക്കുറിച്ചും ഇയാളുടെ ഉപഭോക്താക്കളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. 

മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷുക്കൂര്‍, മണ്ണുത്തി എസ്‌ഐ ജീസ് മാത്യു, തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്‌ഐ മാരായ എന്‍ ജി സുവ്രതകുമാര്‍, പിഎം റാഫി, പി രാഗേഷ്, എഎസ്‌ഐ  ടി വി ജീവന്‍. സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ശരത്ത്, എം എസ് ലിഗേഷ്, കെ ബി വിപിന്‍ദാസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com