കുറഞ്ഞ നിരക്കില്‍ വൈദ്യുതി; റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവ്

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 465 മെഗാവാട്ടിന്റെ വൈദ്യുതിക്കരാറുകളുണ്ടാക്കിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ നാല് ദീര്‍ഘകാല വൈദ്യുതിക്കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവ്. കരാര്‍ നടപടികളിലെ വീഴ്ചയുടെ പേരില്‍ റദ്ദാക്കിയ ഉത്തരവാണ് കമ്മീഷന്‍ തന്നെ പുനഃസ്ഥാപിച്ചത്.  കുറഞ്ഞനിരക്കില്‍ ലഭിച്ചുകൊണ്ടിരുന്ന കരാറുകള്‍ പൊതുതാത്പര്യാര്‍ഥം പുനഃസ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. മൂന്നു കമ്പനികളുമായി 25 വര്‍ഷത്തേക്കുള്ളതായിരുന്നു നാല് കരാറുകള്‍.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 465 മെഗാവാട്ടിന്റെ വൈദ്യുതിക്കരാറുകളുണ്ടാക്കിയത്. ശരിയായ അനുമതികളില്ലാതെയാണ് കരാര്‍ ഉണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ കരാറുകള്‍ റദ്ദാക്കിയത്. പകരം വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചെങ്കിലും കമ്പനികള്‍ വലിയ വില ആവശ്യപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമായി. കരാര്‍ റദ്ദാക്കിയ കമ്മീഷന്‍ നടപടിയെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. 

സംസ്ഥാനത്തിന് വൈദ്യുതി നല്‍കുന്നത് എത്രയുംവേഗം പുനഃസ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികള്‍ നിര്‍ദേശം പാലിക്കുന്നുണ്ടോയെന്നതറിയിക്കാന്‍ കെഎസ്ഇബിക്കും നിര്‍ദേശം നല്‍കി. മുന്നുകമ്പനികളില്‍ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് 150 മെഗാവാട്ട് വൈദ്യുതി നല്‍കാന്‍ തയ്യാറാണെന്ന് തെളിവെടുപ്പുവേളയില്‍ കമ്മിഷനെ അറിയിച്ചിരുന്നു. 100 മെഗാവാട്ടിന്റെ കരാറുണ്ടായിരുന്ന ജിന്‍ഡാല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ ലിമിറ്റഡ് വൈദ്യുതി നല്‍കാനാകില്ലെന്നും അറിയിച്ചു. എന്‍ടിപിസിക്കുകീഴിലുള്ള ജാബ്വ പവര്‍ ലിമിറ്റഡ് രണ്ടുകരാറുകളിലൂടെയുള്ള 215 മെഗാവാട്ടിന്റെ വൈദ്യുതി നല്‍കാന്‍ തടസം അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെട്ടാല്‍ അവര്‍ വൈദ്യുതി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കമ്പനികള്‍ കരാര്‍ പുനഃസ്ഥാപിച്ചാല്‍ വലിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാകും. കഴിഞ്ഞമാസങ്ങളില്‍ 20 കോടി രൂപവരെ ദിവസം നല്‍കിയാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com