ദുരിതാശ്വാസ നിധി തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, കളക്ടറേറ്റുകളില്‍ സ്‌പെഷ്യല്‍ ടീം; സര്‍ക്കാരിന് വിജിലന്‍സ് ശുപാര്‍ശ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ തുക കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ
വിജിലന്‍സ് പരിശോധനയുടെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
വിജിലന്‍സ് പരിശോധനയുടെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ തുക കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ. തട്ടിപ്പ് തടയാന്‍ ആറുമാസത്തിലൊരിക്കല്‍ ഓഡിറ്റ് നടത്തണമെന്നും വിജിലന്‍സ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ദുരിതാശ്വാസ നിധിയില്‍ നിന്ന്് ധനസഹായം ലഭിക്കാന്‍ അധികൃതര്‍ക്ക് നല്‍കുന്ന അപേക്ഷകളുടെ ആധികാരികത പരിശോധിക്കാന്‍ കളക്ടറേറ്റുകളില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

അതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധന സഹായ വിതരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തൊട്ടാകെ ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരില്‍ നടത്തുന്ന പരിശോധനയില്‍ അടിമുടി ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സഹായ വിതരണം അനര്‍ഹര്‍ തട്ടിയെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വ്യാപക പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്.

കൊല്ലം കല്ലടയില്‍ ഒരു കേടുമില്ലാത്ത വീട് പുതുക്കി പണിയാന്‍ നാലുലക്ഷം രൂപയാണ് നല്‍കിയത്. കരുനാഗപ്പള്ളിയില്‍ 13 അപേക്ഷകളിലും ഒരേ ഡോക്ടര്‍ തന്നെയാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആലത്തൂരില്‍ ഒരു ആയുര്‍വ്വേദ ഡോക്ടര്‍ 54 സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലും ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തി. 

ഉദരരോഗത്തിന് ചികിത്സ തേടിയ ആള്‍ക്ക് ഹൃദ്രോഗത്തിനാണ് പണം അനുവദിച്ചത്. കോഴിക്കോട് പ്രവാസിയുടെ മകന് ചികിത്സാ സഹായമായി മൂന്ന് ലക്ഷം നല്‍കിയതിലും ക്രമക്കേട് നടന്നതായി വിജിലന്‍സ് പറയുന്നു. ഇടുക്കിയില്‍ 2001 മുതല്‍ 23 വരെയുള്ള 70 അപേക്ഷകളില്‍ നല്‍കിയത് ഒരേ ഫോണ്‍ നമ്പര്‍ ആണ്. വര്‍ക്കലയില്‍ ഒരു ഏജന്റിന്റെ നമ്പര്‍ ഉപയോഗിച്ച് ആറ് അപേക്ഷകള്‍ നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com