ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം വാങ്ങി; ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തല്‍
കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മ്മാതാവില്‍ നിന്നും കോഴ വാങ്ങിയ സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍. മൂന്നു ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ വന്‍തോതില്‍ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയതായി ന്യൂ ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ ഇയാള്‍ വാങ്ങി. മറ്റു ജഡ്ജിമാരുടെ പേരില്‍ 25 ലക്ഷവും, രണ്ടു ലക്ഷം രൂപ വീതവും വാങ്ങി. ജസ്റ്റിസുമാരായ പി വി കുഞ്ഞികൃഷ്ണൻ, മുഹമ്മദ് മുഷ്താഖ്, സിയാദ് റഹ്മാൻ എന്നിവരുടെ പേരിലാണ് അഭിഭാഷകൻ കോഴ വാങ്ങിയത്. തെളിവുകള്‍ സഹിതം അഭിഭാഷകരാണ് ഇദ്ദേഹത്തിനെതിരെ ഹൈക്കോടതി വിജിലന്‍സിന് മൊഴി നല്‍കിയിട്ടുള്ളത്.
അഭിഭാഷകനെതിരെ അഡ്വക്കേറ്റ്‌സ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വിജിലന്‍സ് നിര്‍ദേശിച്ചു. അഭിഭാഷകര്‍ക്ക് അപ്പുറം വലിയ ബന്ധമാണ് ആരോപണ വിധേയനുള്ളത്. ആഢംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. സിനിമാ നിര്‍മ്മാതാവിന് പുറമേ, നിരവധി കക്ഷികളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഇപ്പോള്‍ അഭിഭാഷകനെതിരെ അന്വേഷണം നടത്തി വരികയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ട് അന്വേഷണം നടത്താനാണ് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുള്ളത്. സാക്ഷികളില്‍ നിന്നും കമ്മീഷണര്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കം കമ്മീഷണറുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ