തിരുവനന്തപുരം: മാറനല്ലൂരില്‍ അപ്രോച്ച് റോഡ് തകര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി ചീഫ് എൻജിനീയർ. പാലത്തിനോ അപ്രോച്ച് റോഡിനോ കേടുപാട് സംഭവിച്ചിട്ടില്ലെന്നും കരിങ്കൽക്കെട്ട് തകർന്നതാണ് പ്രശ്നമായത് എന്നുമാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. നിർമാണത്തിൽ അപാകതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കാട്ടാക്കട മാറാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത പാലത്തിന്റെ അപ്രോച്ച് റോഡാണ് തകര്‍ന്നത്. ജൂണ്‍ ആറിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ച മലവിള പാലത്തിന്റെ അപ്രോച്ച് റോഡാണ് തകര്‍ന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിലാണ് അപ്രോച്ച് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത്. ഇപ്പോള്‍ ഈ സ്ഥലത്ത് അപ്രോച്ച് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ് ഇടിഞ്ഞതു കാരണം പാലത്തിന് ബലക്ഷയം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
നിര്‍മ്മാണ സമയത്ത് തന്നെ ഇരുവശത്തും ഓട നിര്‍മ്മിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു എന്നാല്‍ ഈ ആവശ്യം അവഗണിച്ചു. റോഡിന് സമീപത്തെ ചില വീടുകള്‍ക്ക് നിര്‍മ്മാണ സമയത്ത് തന്നെ കേടുപാടുകള്‍ ഉണ്ടായിരുന്നു. ഇതിനും പരിഹാരം കണ്ടെത്തിയിട്ടില്ല. ഇപ്പോള്‍ ആ വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഒരു വശമാണ് ഇടിഞ്ഞിട്ടുള്ളത്. പത്തോളം വീടുകള്‍ ഇവിടെയുണ്ട്. മുഹമ്മദ് റിയാസ് ചുതല ഏറ്റെടുത്തതിന് ശേഷം ഉദ്ഘാടനം ചെയ്ത 58ാമത്തെ പാലമാണ് ഇത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ