ഒരിഞ്ചു മിച്ചഭൂമിയില്ല; ബോധ്യപ്പെട്ടിട്ടും അതു പുറത്തു പറയാന്‍ ഉദ്യോഗസ്ഥര്‍ക്കു പേടി: പിവി അന്‍വര്‍

പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശംവെച്ചെന്ന പരാതിയില്‍ ഹൈക്കോടതി നടപടിക്ക് നിര്‍ദേശിച്ച സംഭവത്തില്‍ വിചിത്രവാദവുമായി പി വി അന്‍വര്‍ എംഎല്‍എ
പിവി അൻവർ/ ഫെയ്സ്ബുക്ക്
പിവി അൻവർ/ ഫെയ്സ്ബുക്ക്


നിലമ്പൂര്‍:  തനിക്ക് ഒരിഞ്ച് മിച്ചഭൂമിയില്ലെന്നും അത് ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതാണെന്നും പി വി അന്‍വര്‍ എംഎല്‍എ. എന്നാല്‍ ഇക്കാര്യം പുറത്ത് പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണെന്നും, ഈ ഭയത്തില്‍ മിച്ചഭൂമിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ എഴുതികൊടുത്തേക്കാമെന്നും അന്‍വര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലിട്ട വീഡിയോയിലാണ് പി വി അന്‍വറിന്റെ അവകാശവാദം.

'നോട്ടീസ് ലഭിച്ചയുടന്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ലാന്‍ഡ് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. മിച്ചഭൂമി ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് ലാന്‍ഡ്‌ബോര്‍ഡാണ്. അതില്‍ ഞാന്‍ ഉത്തരവാദിയല്ല. ഞാന്‍ കൊടുത്ത രേഖകള്‍ പ്രകാരം പിവി അന്‍വറിന് മിച്ചഭൂമിയില്ലെന്ന് ലാന്‍ഡ്‌ബോര്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ട്. അത് പുറത്ത് പറയാനോ എഴുതി കൊടുക്കാനോ അവിടെ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ധൈര്യമില്ല, കഴിയുന്നില്ല. വാര്‍ത്തകളില്‍ ക്രൂശിക്കപ്പെടുമെന്ന ഭയമാണ് ഉദ്യോഗസ്ഥര്‍ക്ക്. തന്നെ സംബന്ധിച്ചുള്ള വിവാദങ്ങളിലെല്ലാം ഇത് തന്നെയാണ് സംഭവിച്ചത്. പിവി അന്‍വറിന് മിച്ചഭൂമിയില്ലെന്ന് എഴുതാന്‍ കൈവിറക്കുകയാണ് പലര്‍ക്കും. ഈ സമ്മര്‍ദ്ദത്തിന്റെ ഫലമായി നാളെ മിച്ചഭൂമിയുണ്ടെന്നും എഴുതിയേക്കാം' അന്‍വര്‍ പറഞ്ഞു.

അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശംവെച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് മൂന്നുവര്‍ഷം പിന്നിട്ടിട്ടും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയ ഹൈക്കോടതി, ഹര്‍ജി 18ന് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദ സത്യവാങ്മൂവം നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com