തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്ത്യ ശുശ്രൂഷകള്‍ സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നു. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് ആണ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. പുതുപ്പള്ളി ഹൗസിലും സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതു ദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് പള്ളിയില്‍ എത്തിച്ചത്. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.
ദര്‍ബാര്‍ ഹാളിലും പുതുപ്പള്ളി ഹൗസിലും വന്‍ ജനാവലിയാണ് പ്രിയങ്കരനായ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി തിങ്ങിനിറഞ്ഞത്. ദര്‍ബാര്‍ ഹാളില്‍ മൂന്നു വാതിലുകളില്‍ക്കൂടിയും ആളുകള്‍ ഇടിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ ഈ തിരിക്കിനിടയിലൂടെയാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
മൃതദേഹം എത്തിച്ച സമയത്ത് പൊലീസ് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ എത്തി വാതിലുകള്‍ അടയ്ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
പിന്നീട് ഒരു വാതില്‍ മാത്രം തുറന്ന് ജനങ്ങളെ വരിയായി അകത്തു കയറ്റി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. ഇതിന് ശേഷമാണ്, അദ്ദേഹത്തിന്റെ മൃതദഹേത്തിനൊപ്പം ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ക്ക് ഇരിക്കാന്‍ പോലും സാധിച്ചത്.സെക്രട്ടറിയേറ്റ് വളപ്പ് നിറഞ്ഞ് പുറത്തേക്കും ജനക്കൂട്ടം ഒഴുകി.പുതുപ്പള്ളി ഹൗസില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടായിരുന്നത്.
സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലും വലിയ ജനക്കൂട്ടമാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാനായി എത്തിയത്. ഇവിടുത്തെ ശുശ്രൂഷകള്‍ക്ക് ശേഷം, മൃതദേഹം കെപിസിസി ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെയും പൊതുദര്‍ശനത്തിനായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇന്ദിരാഭവനിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 4 മണിയോടെ പുതുപ്പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിക്കും. വിലാപയാത്ര കണക്കിലെടുത്ത് തിരുവനന്തപുരം മുതല്‍ കോട്ടയം വരെ എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചകഴിഞ്ഞ് കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ