മുഖത്ത് നോക്കി പറയാന്‍ പാടില്ലാത്തത് പറഞ്ഞു; വേട്ടയാടി; ഉമ്മന്‍ചാണ്ടിയുടേത് മറ്റൊരു നേതാവിനും കിട്ടാത്ത അന്ത്യയാത്ര;  സി ദിവാകരന്‍

കോണ്‍ഗ്രസിലെ കമ്യൂണിസ്റ്റ് സ്വഭാവമുള്ള നേതാവായിരുന്നു ഉമ്മന്‍ചാണ്ടി
ഉമ്മന്‍ചാണ്ടി - സി ദിവാകരന്‍
ഉമ്മന്‍ചാണ്ടി - സി ദിവാകരന്‍


തിരുവന്തപുരം: ബൂര്‍ഷ്വാപാര്‍ട്ടിയായ കോണ്‍ഗ്രസിലെ കമ്യൂണിസ്റ്റ് സ്വഭാവമുള്ള നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഉമ്മന്‍ചാണ്ടിയും താനുമായുള്ള ബന്ധം വളരെ വ്യത്യസ്തമായിരുന്നെന്നും ദിവാകരന്‍ പറഞ്ഞു. പാവപ്പെട്ടവനെ, വിശക്കുന്നവനെ, അനാഥനെ, വീടില്ലാത്തവനെ അന്വേഷിച്ചുനടന്ന ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ചാണ്ടി എന്ന ഭരണാധികാരി തെരുവില്‍ നടക്കുന്ന അഭയാര്‍ഥിയെ പോലെയായിരുന്നു. പരിചയമില്ലാത്തവരോടും പോലും അദ്ദേഹം സംസാരിച്ചു. അതാണ് അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കേരളം പ്രകടിപ്പിച്ചത്. കേരളത്തില്‍ മറ്റൈാരു നേതാവിന്റെയും വേര്‍പാടില്‍ ഇതുപോലൊരു ജനസഞ്ചയം ഉണ്ടായിട്ടില്ലെന്നും ദിവാകരന്‍ പറഞ്ഞു. 

കരുനാഗപ്പള്ളിയില്‍ കോടതി അനുവദിച്ചതില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വളരെ വലുതാണ്. കോടതി പ്രവര്‍ത്തിക്കണമെങ്കില്‍ മിനിമം 42 സ്റ്റാഫ് വേണം. ഇക്കാര്യത്തില്‍ ഹൈക്കോടതി റൂളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. സമയമേറെയായിട്ടും കോടതി തുടങ്ങാത്തതില്‍ കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനോട് സ്റ്റാഫിനെ ആവശ്യപ്പെട്ടപ്പോള്‍ 20 ആളെ വച്ചിട്ട് പ്രവര്‍ത്തിക്കാന്‍ ധനമന്ത്രി പറഞ്ഞു. പക്ഷെ താന്‍ മന്ത്രിയായ കാലത്ത് അത് നടക്കാതെ പോയി. കോടതി വന്നില്ലെങ്കിലും അടുത്ത തെരഞ്ഞുടപ്പില്‍ താന്‍ വീണ്ടും ജയിച്ചു. കോടതിയുടെ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ച് ഒരു 20 സറ്റാഫിനെ വേണമെന്ന് പറഞ്ഞു. ദിവാകരന്‍ മന്ത്രിയായിട്ടും പോലും ഇത് നടന്നില്ല. നമുക്ക് അത് നടത്തിക്കൊടുക്കണമെന്നാണ് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. വിഎസ്, ഉമ്മന്‍ചാണ്ടി എന്നീ മുഖ്യമന്ത്രിമാരുടെ  സംഭാവനയായി കരുനാഗപ്പള്ളിയില്‍ ഒരു കോടതിയുണ്ടായെന്നും ദിവാകരന്‍ പറഞ്ഞു

അസാധാരണമായ ഭരണശൈലിയായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. കേരളത്തില്‍ ഈ ശൈലി പിന്തുടരാനാവുന്നവര്‍ ഇന്ന് കോണ്‍ഗ്രസിലോ ഇടതുപക്ഷത്തോ ഇല്ല. അതൊരു യന്ത്രം പോലെയായിരുന്നു ആയിരുന്നു. തേയ്മാനമില്ലാത്ത ഒരു ജനസേവന കേന്ദ്രമായിരുന്നു. 

പ്രക്ഷുബ്ധമായ നിയമസഭയില്‍ അദ്ദേഹത്തിന് വേണ്ടി വലിയ ശബ്ദമുയര്‍ന്നില്ലെന്നത് തന്നെ വേദനിപ്പിച്ചതാണ്. ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നോക്കി പറയാന്‍ പാടില്ലാത്തതുപറയുമ്പോഴും അതൊന്നും അദ്ദേഹം കൂസാക്കിയില്ല. കൊടുംങ്കാറ്റ് വന്നാലും അനങ്ങാത്ത വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ വേട്ടയാടിയപ്പോലെ സമകാലിക രാഷ്ട്രീയത്തില്‍ മറ്റാരും ഇത്രമാത്രം വേട്ടയാടപ്പെട്ടിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ സത്യസന്ധതയുടെ, നിലപാടുകളുടെ അംഗീകരമാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര. കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ പോലെയായിരുന്നെങ്കില്‍ കേരളത്തില്‍ മറ്റൊരു പാര്‍ട്ടിക്കും സ്‌കോപ്പുമില്ല. അദ്ദേഹത്തെ അനുകരിക്കാന്‍ കഴിയുന്നവര്‍ അത് പിന്തുടരണം ദിവാകരന്‍ പറഞ്ഞു. 

ഉമ്മന്‍ചാണ്ടിക്കെതിരെ എന്തുകൊണ്ട് നിയമസഭയില്‍ രൂക്ഷമായി പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ച് എന്നെ ആക്ഷേപിച്ചവരുണ്ട്. തനിക്ക് ബോധ്യപ്പെടാത്ത ഒരാക്ഷേപവും ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ചിട്ടില്ല. അങ്ങയുടെ കൂടെയുള്ളവരാണ് ഈ ദുരന്തങ്ങള്‍ വരുത്തിവച്ചതെന്ന് താന്‍ വ്യക്തി പരമായി പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടയിയുടെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ദിവാകരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com