മദ്യലഹരിയില്‍ മാതാപിതാക്കള്‍ എടുത്തെറിഞ്ഞു; കോമ സ്‌റ്റേജിലായ രണ്ടുവയസ്സുകാരി ജീവിതത്തിലേക്ക്

മദ്യലഹരിയില്‍ മാതാപിതാക്കള്‍ എടുത്തെറിഞ്ഞ രണ്ടുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി ഡോക്ടര്‍മാര്‍
കുഞ്ഞിനൊപ്പം വീണാ ജോര്‍ജ്/ ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജ്
കുഞ്ഞിനൊപ്പം വീണാ ജോര്‍ജ്/ ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജ്


തിരുവനന്തപുരം: മദ്യലഹരിയില്‍ മാതാപിതാക്കള്‍ എടുത്തെറിഞ്ഞ രണ്ടുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി ഡോക്ടര്‍മാര്‍. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞ് കോമ സ്‌റ്റേജില്‍ നിന്ന് പുറത്തുവന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എസ്എടി ആശുപത്രിയിലേയും മെഡിക്കല്‍ കോളജിലേയും ഡോക്ടര്‍മാര്‍ സംയുക്തമായി നടത്തിയ ചികിത്സയിലാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എസ്എടിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും രണ്ട് കെയര്‍ ടേക്കര്‍മാരെ അനുവദിക്കുകയും ചെയ്തു. തുടര്‍ന്നും പരിചരണം ഉറപ്പാക്കും. ഇനി മുതല്‍ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജൂലൈ ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കി. രക്തസ്രാവം നിയന്ത്രിക്കാനുള്ള മരുന്ന് നല്‍കി. ഫിറ്റ്സും നീര്‍ക്കെട്ടും ഉണ്ടാകാതിരിക്കുന്നതിനായി അതീവ ജാഗ്രതയുണ്ടായിരുന്നു. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷമാണ് കുഞ്ഞ് സുഖം പ്രാപിക്കുന്നത്. ചൊവ്വാഴ്ച കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യും.

ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. ബിജു ഭദ്രന്‍, ചീഫ് നഴ്സിംഗ് ഓഫീസര്‍ അമ്പിളി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

കൊല്ലം കുറവമ്പാലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ മുരുകന്‍, അമ്മ മാരിയമ്മ എന്നിവരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുത്തര്‍ക്കം ഉണ്ടായി. പിന്നാലെ അടുത്തേക്ക് വന്ന കുഞ്ഞിനെ ഇവര്‍ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.മുരുകന്‍, മാരിയമ്മ എന്നിവര്‍ക്കെതിരെ ബാല നീതി നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ ഹോംവര്‍ക്ക് ചെയ്തില്ല; മൂന്നാംക്ലാസുകാരിയെ ചൂരല്‍ കൊണ്ടു തല്ലി, അധ്യാപകന്‍ അറസ്റ്റില്‍ സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com