താക്കോല്‍ എടുക്കാന്‍ മറന്നു!, പൊലീസുകാരുടെ കണ്‍മുന്‍പില്‍ നിന്ന് പൊലീസ് ജീപ്പ് അടിച്ചുമാറ്റി; ഒരു കിലോമീറ്റര്‍ അകലെ വച്ച് പോസ്റ്റില്‍ ഇടിപ്പിച്ചുനിര്‍ത്തി
തിരുവനന്തപുരം: പാറശാലയില്‍ പൊലീസുകാരുടെ കണ്‍മുന്‍പില്‍ നിന്ന് പൊലീസ് ജീപ്പുമായി യുവാവ് മുങ്ങി. പട്രോളിങ്ങിനിടെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുമായാണ് യുവാവ് മുങ്ങിയത്. പൊലീസുകാര്‍ പിന്തുടരുന്നത് അറിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെ വച്ച് പോസ്റ്റില്‍ ഇടിപ്പിച്ച് വാഹനം നിര്‍ത്തി. പരശുവയ്ക്കല്‍ സ്വദേശി ഗോകുലിനെ പൊലീസ് പിടികൂടി.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാലു പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പട്രോളിങ്ങിനിടെ വാഹനം നിര്‍ത്തി കുറച്ച് മാറിനിന്ന് വാഹനങ്ങള്‍ പരിശോധിക്കാനായി കാത്തുനില്‍ക്കുന്നതിനിടെ ബൈക്കില്‍ എത്തിയ യുവാവാണ് ജീപ്പുമായി കടന്നുകളഞ്ഞത്. ജീപ്പില്‍ നിന്ന് മാറിനില്‍ക്കുന്ന സമയത്ത് വാഹനത്തിന്റെ താക്കോല്‍ എടുക്കാന്‍ പൊലീസുകാര്‍ മറന്നുപോയതാണ് യുവാവിന് എളുപ്പം കടന്നുകളയാന്‍ സഹായകമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീപ്പുമായി പോകുന്നത് കണ്ട് പൊലീസുകാര്‍ ബൈക്കില്‍ യുവാവിനെ പിന്തുടര്‍ന്നു. പൊലീസുകാര്‍ പിന്തുടരുന്നത് മനസിലാക്കി ഒരു കിലോമീറ്റര്‍ ദൂരത്ത് വച്ച് ഗോകുല്‍ പോസ്റ്റില്‍ ഇടിപ്പിച്ച് വാഹനം നിര്‍ത്തുകയായിരുന്നു.ഗോകുല്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ