ഒരുമുറിയില്‍ കിടന്ന രണ്ടുപേര്‍ മരിച്ച നിലയില്‍; കാല്‍ പൊട്ടി തൊലി അഴുകി, മൂവാറ്റുപുഴയിലെ വൃദ്ധസദനത്തില്‍ 14 ദിവസത്തിനിടെ മരിച്ചത് അഞ്ചു സ്ത്രീകള്‍

മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തില്‍ 14 ദിവസത്തിനിടെ അഞ്ച് സ്ത്രീകള്‍ അജ്ഞാത രോഗലക്ഷണങ്ങളോടെ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം



മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തില്‍ 14 ദിവസത്തിനിടെ അഞ്ച് സ്ത്രീകള്‍ അജ്ഞാത രോഗലക്ഷണങ്ങളോടെ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരേ മുറിയിലെ രണ്ടുപേര്‍ ഒരുമിച്ച് മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിച്ചവരുടെ വലതു കാല്‍ പൊട്ടിയൊഴുകി തൊലി അഴുകിപ്പോയി. ഇതോടെ അന്തേവാസികള്‍ക്ക് ഗുരുതരമായ അണുബാധയോ രോഗബാധയോ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

പെരുമ്പാവൂര്‍ ഐരാപുരം മഠത്തില്‍ വീട്ടില്‍ കമലം (72), പിറവം മാമലശ്ശേരി ചിറതടത്തില്‍ ഏലിയാമ്മ സ്‌കറിയ (70) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇവരുടെ വലതു കാലുകള്‍ മരണശേഷം മിനിറ്റുകള്‍ക്കകം വീര്‍ത്ത് കറുത്ത് പൊട്ടി അഴുകി തൊലി ഉരിഞ്ഞുപോയി. കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെഹ്‌റുപാര്‍ക്ക് കൊച്ചങ്ങാടി പുത്തന്‍പുര വീട്ടില്‍ ആമിന പരീതിനും (86) കാലില്‍ മുറിവും നീര്‍വീക്കവും തൊലിക്ക് കേടുപാടും വന്നുവെന്ന് വൃദ്ധസദനം നടത്തുന്ന സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ബിനീഷ് കുമാര്‍ പറഞ്ഞു.

ജൂലൈ 19-ന് പെരുമ്പാവുര്‍ മുടിക്കല്‍ ശാസ്താംപറമ്പില്‍ ലക്ഷ്മി കുട്ടപ്പന്‍ (78), 15ന് തിരുമാറാടി ഓലിപ്പുറം കുറുമ്പേല്‍ ഏലിയാമ്മ ജോര്‍ജ് (76) എന്നിവര്‍ മരിച്ചിരുന്നു. ഇവര്‍ക്കും കാലില്‍ മുറിവുകളും സമാനമായ ലക്ഷണങ്ങളും കാണിച്ചിരുന്നു.ശനിയാഴ്ച മരിച്ച രണ്ടുപേരും കെട്ടിടത്തിന്റെ ഏറ്റവും പിന്നിലെ മുറികളിലൊന്നിലാണ് കിടന്നിരുന്നത്.

മൃതദേഹങ്ങള്‍ പൊലീസ് പരിശോധനകള്‍ക്കു ശേഷം കളമശ്ശേരി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മരിച്ചവരുടെ കാലില്‍ നിന്നും മറ്റും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ലാബ് ടെസ്റ്റുകള്‍ക്കും ശേഷം മാത്രമേ എന്താണ് കാരണമെന്ന് പറയാനാവുകയുള്ളൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ള ആറു പേരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിമിതമായ സൗകര്യങ്ങളിലാണ് വൃദ്ധസദനം പ്രവര്‍ത്തിക്കുന്നത്.

മരണങ്ങള്‍ ഉണ്ടായതിന് പിന്നാലെ മൂവാറ്റുപുഴ വൃദ്ധസദനം താത്കാലികമായി അടയ്ക്കാന്‍ തീരുമാനമായി. അന്തേവാസികളെ തത്കാലം, അടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും. മന്ദിരം അണുമുക്തമാക്കിയതിനു ശേഷം ഇവരെ തിരിച്ചുകൊണ്ടുവരും. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com